
ഇസ്ലാമാബാദ് : അവിശ്വാസപ്രമേയത്തിന് തലേദിവസം ശക്തിപ്രകടനവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തലസ്ഥാനമായ ഇസ്ലാമാബാദിൽ പാകിസ്ഥാൻ തെഹ്‌രീക്-എ-ഇൻസാഫ് പാർട്ടി പ്രവർത്തകരുടെ വൻ റാലി സംഘടിപ്പിച്ചായിരുന്നു ഇമ്രാൻഖാന്റെ ശക്തിപ്രകടനം. തന്നെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിദേശപണം ഉപയോഗിക്കുന്നുവെന്നും തന്റെ പക്കല്‍ രേഖാമൂലമുള്ള തെളിവുകളുണ്ടെന്നും ഇമ്രാന്‍ ഖാന്‍ റാലിയിൽ പറഞ്ഞു. ഒരു കടലാസ് യോഗത്തിൽ ഉയർത്തിക്കാണിച്ചായിരുന്നു ഇമ്രാന്‍റെ ആരോപണം.
എല്ലാ തരത്തിലും പാകിസ്ഥാനേക്കാൾ മുന്നിൽ ഇന്ത്യയെത്താൻ കാരണം മുപ്പത് വർഷം പാകിസ്ഥാനെ ഭരിച്ചുമുടിച്ച മുന്നണികളാണെന്നും ഇമ്രാൻ ആഞ്ഞടിച്ചു.പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. 20 ലക്ഷം പേർ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് തെഹ്‍രീക്-ഇ-ഇൻസാഫ് അവകാശപ്പെട്ടത്. തന്‍റെ ജീവൻ പോയാലും പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായാലും അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുകയോ അവർക്ക് മാപ്പുനൽകുന്ന എൻ.ആർ.ഒ ഓർഡിനൻസ് നടപ്പാക്കുകയോ ചെയ്യില്ലെന്നും ഇമ്രാൻ പ്രഖ്യാപിച്ചു.
നാളെയാണ് ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാകിസ്ഥാൻ പാർലമെന്റ് ചർച്ച ചെയ്യുന്നത്. ഇതിന് മുന്നോടിയായാണ് ഇമ്രാന്‍റെ ശക്തിപ്രകടനം. സൈന്യത്തിന്‍റെ പിന്തുണ നഷ്ടമായ ഇമ്രാൻ റാലിയിൽ രാജി പ്രഖ്യാപനം നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അത് പാർട്ടിയോ നേതൃത്വമോ സ്ഥിരീകരിച്ചിരുന്നില്ല.