sivankutty

തിരുവനന്തപുരം:സംസ്ഥാനത്ത് നടക്കുന്ന ദ്വിദിന പണിമുടക്കിൽ പ്രതികരണവുമായി തൊഴിൽമന്ത്രി വി.ശിവൻകുട്ടി. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുത്. അത്യുജ്വലമായ സമരത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും സംസ്ഥാനത്തെ ഭരണകക്ഷിയല്ല പണിമുടക്കിന് നേതൃത്വം നൽകുന്നത്. ട്രേഡ് യൂണിയനുകളാണ്. 12 ദേശീയാടിസ്ഥാനത്തിലെ ട്രേഡ് യൂണിയനുകളും 32 സംസ്ഥാനാടിസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളുമാണ് പണിമുടക്കിന് നേതൃത്വം കൊടുക്കുന്നത്. രാജ്യത്ത് ഇന്ധനവിലക്കയറ്റവും തൊഴിലില്ലായ്‌മയും വിലക്കയറ്റവും അടക്കം പ്രശ്‌നങ്ങളുണ്ട്. ഇവയ്‌ക്ക് തീരുമാനമുണ്ടാകാനാണ് പണിമുടക്ക്. ഇത് ജനങ്ങളെ ബാധിക്കുന്ന സമരമല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്ന് ജനം പൊതുവെ വലഞ്ഞു. എറണാകുളം ജില്ലയിൽ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ പണിമുടക്ക് അനുകൂലികൾ മ‌‌ർദ്ദിച്ചു. പണിമുടക്ക് ദിവസവും ജോലിക്കെത്തിയെന്ന് ആരോപിച്ചാണ് പഞ്ചായത്ത് സെക്രട്ടറി കെ.മനോജിനെ മർദ്ദിച്ചത്. തിരുവനന്തപുരത്ത് മംഗലപുരത്ത് തുറന്നുപ്രവർത്തിച്ച ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പ് സമരാനുകൂലികൾ കല്ലെറിഞ്ഞ് തക‌ർത്തിരുന്നു. കോഴിക്കോട് അശോകപുരത്ത് കൊച്ചുകുട്ടികളടക്കം സഞ്ചരിച്ച ഓട്ടോയുടെ ചില്ല് സമരാനുകൂലികൾ എറിഞ്ഞുതകർത്തു.