kk

തിരുവനന്തപുരം : കോഴിക്കോട്ടെ പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. തുറക്കുന്ന പമ്പുകള്‍ക്ക് സുരക്ഷ ഒരുക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. ദേശീയ പണിമുടക്ക് അവശ്യ സര്‍വിസായ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വിസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാനാണ് കളക്ടര്‍ ഉത്തരവിട്ടത്.

പണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ടെന്ന കളക്ടര്‍ ചൂണ്ടിക്കാട്ടി. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വിസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.

അതേസമയം എറണാകുളം ജില്ലയില്‍ നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്‍പ്പെടെ അഞ്ചു സംഘടനകളാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൊച്ചിയില്‍ തിയേറ്ററുകള്‍ തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്്.

അതിനിടെ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സർക്കാർ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയുടെതാണ് ഉത്തരവ്. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമാണെന്നും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ അവധി എടുക്കരുതെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു.ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.