sandeep

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടയിലെ നൃത്തോത്സവത്തിൽ അനുമതി നിഷേധിച്ചു എന്ന ന‌ർത്തകി മൻസിയയുടെ ആരോപണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്‌പതി. കലയിൽ മതം കാണുന്നവർ സനാതന വിശ്വാസികളല്ലെന്നും അവർ താലിബാനിസ്‌റ്റുകളാണെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ സന്ദീപ് ആരോപിച്ചു. മൻസിയയ്‌ക്ക് എല്ലാ പിന്തുണയും നൽകുന്നതായി സന്ദീപ് വാചസ്‌പതി പറഞ്ഞു.

കേരളത്തിലെ ഒരു ഹിന്ദു സംഘടനയുടെയും നി‌ർദ്ദേശമനുസരിച്ചല്ല ക്ഷേത്ര അധികൃതർ ഈ തീരുമാനം എടുത്തത്. ഇടത് നേതാക്കളാണ് ഇപ്പോഴത്തെ ഭരണസമിതിയെന്നും ഇവർ പുരോഗമന മേലങ്കി അണിഞ്ഞ് നടക്കുന്നെന്നേയുള‌ളൂ, കടുത്ത വർഗീയ കോമരങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

സന്ദീപ് വാചസ്‌പതിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

ശുദ്ധ അസംബന്ധമാണിത്. കലയിൽ മതം കാണുന്നവർ ആരായാലും അവർ സനാതന ധർമ്മത്തിന്റെ വക്താക്കൾ അല്ല. മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകൾ തന്നെയാണ്. മൻസിയക്ക് ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ അധികൃതർ അവസരം ഒരുക്കണം. സനാതന ധർമ്മ വിശ്വാസികളായ ഒരാൾക്കും അംഗീകരിക്കാൻ പറ്റാത്ത തീരുമാനമാണിത്. ഈ കലാകാരിക്കുണ്ടായ ഹൃദയ വേദന നാം ഓരോരുത്തരുടേതുമാണ്. മൻസിയക്ക് എല്ലാ പിന്തുണയും രേഖപ്പെടുത്തുന്നു.
അപ്പോഴും എനിക്ക് കൗതുകമായി തോന്നിയത് മറ്റൊരു സംഗതിയാണ്. ഇത്തരം ഒരു സംഭവം ഉണ്ടായാൽ ചാടി വീഴുന്ന കേരളത്തിലെ മതേതര പുരോഗമനവാദികൾ ഒന്നും ഇതേപ്പറ്റി അറിഞ്ഞിട്ടേയില്ല. കാരണം കേരളത്തിലെ ഒരു ഹൈന്ദവ സംഘടനയുടെയും നിർദ്ദേശത്തെ തുടർന്നോ ആഗ്രഹമനുസരിച്ചോ അല്ല ക്ഷേത്ര ഭാരവാഹികൾ ഇത്തരമൊരു തീരുമാനം എടുത്തത്. കൂടൽ മാണിക്യം ക്ഷേത്രം1971 മുതൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാണ്. ഇടത് നേതാക്കന്മാരാണ് ഇപ്പോഴത്തെ ഭരണ സമിതി. സിപിഎം സഹയാത്രികനായ പ്രദീപ് മേനോൻ ആണ് ഇപ്പോഴത്തെ ദേവസ്വം ചെയർമാൻ. പുരോഗമന വാദ മേലങ്കി അണിഞ്ഞു നടക്കുന്നു എന്നേ ഉള്ളൂ. കടുത്ത വർഗ്ഗീയ കോമരങ്ങളാണ് ഇവരൊക്കെ.
മകൻ അന്യമതസ്ഥയെ വിവാഹം കഴിച്ചതിന് അച്ഛനെ പൂരക്കളിയിൽ നിന്ന് വിലക്കിയത്, കണ്ണൂർ അഴീക്കൽ പാമ്പാടി ക്ഷേത്രത്തിലെ ഏഴുന്നള്ളിപ്പ് പുലയ വിഭാഗത്തിലെ വീടുകളിൽ കയറാത്തത്, കോട്ടയം നാട്ടകം പൊളിടെക്നിക്കിൽ ദളിത് കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് പുലയ കുടിൽ എന്ന ബോർഡ് വെച്ചത്, ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ച ഇടത് നേതാക്കന്മാർ കേരളത്തിലെ പുരോഗമനവാദികളും.....
യേശുദാസിനെ ഗുരുവായൂരിൽ കയറ്റണമെന്ന് ആവശ്യപ്പെടുന്ന, കലാമണ്ഡലം ഹൈദരാലിയ്ക്ക് ക്ഷേത്രത്തിൽ പാടാൻ അവസരം ഒരുക്കിയ, അബ്രാഹ്മണരായ പൂജാരിമാർക്ക് പുരോഹിതരാകാൻ അവസരം നൽകിയ സംഘപരിവാർ നേതാക്കൾ പിന്തിരിപ്പൻമാരുമാകുന്ന പ്രത്യേക തരം മതേതരത്വമാണ് കേരളത്തിലേത്.