
തിരുവനന്തപുരം: സ്ത്രീകളെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്‌തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി പ്രണവ് കൃഷ്‌ണയാണ് അറസ്റ്റിലായത്.
സൗദിയിൽ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ തിരുവനന്തപുരം റൂറൽ സൈബർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിമാനം ഇറങ്ങിയതിന് പിന്നാലെ ജീവനക്കാർ ഇയാളെ തടഞ്ഞു വയ്‌ക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
ഒന്നര വർഷത്തോളമായി നെയ്യാറ്റിൻകര സ്വദേശിയായ സ്ത്രീയെ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. ഇന്റർനെറ്റ് കോളിലൂടെയാണ് കൂടുതലും ശല്യപ്പെടുത്തിയിരുന്നത്. വിദേശ നമ്പറിൽ നിന്നടക്കം വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുമായിരുന്നു. അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.