maruti-gypsy

ന്യൂഡൽഹി: ദശാബ്ദങ്ങളായി മരുഭൂമികളിലൂടെയും മലനിരകളിലൂടെയും കുന്നും മലയും കയറി ഇറങ്ങി സൈനികരെയും വഹിച്ച് രാജ്യത്തെ സേവിച്ച മാരുതി സുസുക്കി ജിപ്സിയെ പൂർണമായും ഒഴിവാക്കും . ഉദ്ദേശം 35000 മാരുതി ജിപ്സിയാണ് ഇന്ത്യൻ സൈന്യത്തിനുള്ളത്. ഇവയെ മാറ്റി പകരം മറ്റൊരു വാഹനം കണ്ടെത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച ടെൻഡർ അടുത്ത മാസങ്ങളിൽ പുറപ്പെടുവിക്കും. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ആണ് ഇത് സംബന്ധിച്ച സൈന്യത്തിന്റെ ആവശ്യം അംഗീകരിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കും.

ലൈറ്റ് വെഹിക്കിൾ വിഭാഗത്തിലുള്ള വാഹനമാണ് സൈന്യം മാരുതി ജിപ്സികൾ പകരമായി തേടുന്നത്. നിലവിൽ ഇത്തരത്തിലുള്ള 4,964 വാഹനങ്ങൾ വാങ്ങാൻ സൈന്യത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ഇവയുടെ എണ്ണം വർദ്ധിപ്പിക്കും. ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന, സമതലങ്ങളിലും മരുഭൂമികളിലും പർവതങ്ങളിലും ഒരുപോലെ ഓടിക്കാനാവുന്ന വാഹനമാണ് സൈന്യം തേടുന്നത്. ഇതിന് പുറമേ വാഹനത്തിന് മുകളിലായി നിരീക്ഷണ സംവിധാനവും, അത് നിർവഹിക്കുന്ന സൈനികന് റൈഫിളും സ്ഥാപിക്കാൻ കഴിയണം. ക്വിക്ക് റിയാക്ഷൻ ടീമുകളുടെ ഓപ്പറേഷനുകളിൽ സഹായകരമാകുന്ന വാഹനങ്ങളെയും പരിഗണിക്കുന്നുണ്ട്. ഓപ്പൺ ടെൻഡർ വിളിച്ച് വാഹന നിർമ്മാതാക്കളെ ക്ഷണിക്കാനാണ് തീരുമാനം.

മാരുതി സുസുക്കി ജിപ്സി വാണിജ്യ ഉത്പാദനം നിർത്തിയെങ്കിലും സൈന്യത്തിന് ലഭ്യമാക്കിയിരുന്നു. ജിപ്സിക്ക് ഏകദേശം 985 കിലോഗ്രാം ഭാരമുണ്ട്. അറ്റകുറ്റപ്പണി കുറവെന്നതും ജിപ്സിയുടെ പ്രത്യേകതയായിരുന്നു.