
മുംബയ്: വിവാഹമോചിതരായ സ്ത്രീകളുടെ പരിചരണത്തിലുള്ള മക്കൾക്ക് അവരുടെ അമ്മയുടെ ജാതിപ്പേര് സ്വീകരിക്കാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. 20കാരിയായ യുവതി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന വിധി. യുവതിയുടെ മാതാപിതാക്കൾ 2009ലാണ് വിവാഹ മോചനം നേടുന്നത്. അന്ന് ഏഴ് വയസുണ്ടായിരുന്ന ഹർജിക്കാരിയും സഹോദരിയും അവരുടെ മാതാവിന്റെ പരിചരണത്തിലായിരുന്നു. മഹർ ജാതിയുടെ ആചാരങ്ങൾ അനുസരിച്ചാണ് ഹർജിക്കാരിയുടെ അമ്മ വളർന്നതെന്നും തന്നെയും അതനുസരിച്ചാണ് വളർത്തിയതെന്നും യുവതി പറയുന്നു.
കേസിൽ ജാതി സൂക്ഷ്മപരിശോധനാ കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ ഹൈകോടതി കേസ് വീണ്ടും പരിശോധിക്കാൻ സമിതിയോട് ആവശ്യപ്പെട്ടു. അപേക്ഷക അവരുടെ അമ്മയുടെ പരിചരണത്തിലാണ് വളർന്നതെന്നും വിവാഹമോചനത്തിന് ശേഷം പിതാവിൽ നിന്നോ പിതൃഭവനത്തിൽ നിന്നോ യാതൊരു വിധ ഗുണങ്ങളും ലഭിച്ചിട്ടില്ലെന്നും വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.
അപേക്ഷകയെ ഒന്നാം ക്ലാസിൽ സ്‌കൂളിൽ ചേർത്തപ്പോൾ അമ്മ മഹർ എന്ന ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയെപ്പോലെ അവഗണനക്കും പിന്നാക്കാവസ്ഥക്കും ഹർജിക്കാരി വിധേയയായിട്ടുണ്ടെന്നും അതിനാൽ പിതാവിന് പകരം അമ്മയുടെ ജാതി സ്വീകരിക്കാൻ അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ എസ്.ബി ശുക്രെ, ജി.എ.സനപ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു.