putin

ബീജിംഗ്: യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന് പിന്നിൽ യഥാർത്ഥത്തിൽ അമേരിക്കയും അവിടത്തെ ബൈഡൻ ഭരണകൂടവുമെന്ന് ചൈന. അടുത്ത് പുറത്തിറങ്ങിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഴോങ് ഷെങ്ങിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഈ വാദം നിരത്തിയിരിക്കുന്നത്. നാറ്റോയും അമേരിക്കയും റഷ്യയുടെ സ്വാധീന മേഖലകളിലേക്ക് തങ്ങളുടെ നിയന്ത്രണം വർദ്ധിപ്പിക്കാൻ ശ്രമിച്ചതിനാലാണ് റഷ്യ യുക്രെയിനിൽ സൈനിക നീക്കം നടത്താൻ നിർബന്ധിതരായതെന്ന് ചൈനീസ് പത്രത്തിലെ ലേഖനത്തിൽ പറയുന്നു. അന്താരാഷ്ട്ര തലത്തിലുള്ള വിഷയങ്ങളിൽ ചൈനയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാൻ ഉപയോഗിക്കുന്ന മാസികയാണ് ഴോങ് ഷെങ്ങ്.

മറ്റ് ലോകരാഷ്ട്രങ്ങളുടെ മേൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടി അമേരിക്ക നാറ്റോയെ ഉപയോഗിക്കുകയാണെന്നും യു എസിന്റെ നേതൃത്വത്തിൽ നാറ്റോ കുറേയേറെ നാളുകളായി റഷ്യയിലും പരിസരപ്രദേശങ്ങളിലും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു. റഷ്യൻ അധിനിവേശത്തിൽ അമേരിക്കയുടെ പങ്കെന്ന വിഷയത്തിൽ ഴോങ് ഷെങ്ങ് ഒരു ലേഖനപരമ്പര തന്നെ തയ്യാറാക്കുന്നുണ്ടെന്നും അതിൽ ആദ്യത്തേതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതുമെന്നാണ് ചൈനയിലെ മാദ്ധ്യമപ്രവർത്തകർ വ്യക്തമാക്കുന്നത്.

തങ്ങളുടെ അടുത്ത സുഹൃത്തായ റഷ്യയെ ഒരുതരത്തിലും വിമർശിക്കാൻ ഇതുവരെ മുതിർന്നിട്ടില്ലാത്ത ചൈന അതേസമയം അമേരിക്കയെ കുത്താൻ കിട്ടുന്ന ഒരു അവസരവും ഇന്നേവരെ പാഴാക്കിയിട്ടില്ല. കൊവിഡ് ലോകമൊട്ടാകെ പടർന്നുപിടിച്ച സമയത്ത് കൊവിഡ് അണുക്കൾ ഉണ്ടായത് അമേരിക്കയിലെ ഒരു ലാബിൽ നിന്നുമായിരുന്നെന്ന് ഴോങ് ഷെങ്ങിൽ ആരോപണമുണ്ടായിരുന്നു.