
ആംസ്‌റ്റർഡാം: രണ്ട് വർഷങ്ങൾക്ക് ശേഷം സഞ്ചാരികൾക്ക് മുന്നിൽ വാതിൽ തുറന്നിട്ട് യൂറോപ്പിലെ ഏറ്റവും വലിയ പൂന്തോട്ടമായ നെതർലൻഡ്സിലെ ക്യൂകെൻഹോഫ്. ഗാർഡനിൽ വിരിഞ്ഞു നില്ക്കുന്ന ലക്ഷക്കണക്കിന് ടുലിപ് പൂക്കൾ കാണാൻ നിരവധി സഞ്ചാരികൾ ഇവിടേക്ക് ഒഴുകി എത്തുന്നുണ്ട്.
യൂറോപ്പിന്റെ പൂന്തോട്ടമെന്നാണ് സൗത്ത് ഹോളണ്ട് പ്രവിശ്യയിലെ ലെസ്സിൽ സ്ഥിതി ചെയ്യുന്ന ക്യൂകെൻഹോഫ് അറിയപ്പെടുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ക്യൂകെൻഹോഫിലെ മനോഹരമായ ടുലിപ് വസന്തം വെർച്വലായി കാണാൻ അവസരമൊരുക്കിയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 24നാണ് ക്യൂകെൻഹോഫ് വീണ്ടും സഞ്ചാരികൾക്ക് മുന്നിൽ തുറന്നത്. മേയ് 15വരെയാണ് ഇവടെ ടുലിപ് ഫെസ്റ്റിവൽ സീസൺ നടക്കുന്നത്.
1950ൽ തുറന്ന നാൾ മുതൽ ഇതാദ്യമായാണ് ക്യൂകെൻഹോഫിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തുന്നത്. ഇപ്പോൾ വിവിധ നിറത്തിലെ 70 ലക്ഷം ടുലിപ് പൂക്കളാണ് ക്യൂകെൻഹോഫിൽ ഉള്ളത്. 79 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ക്യൂകെൻഹോഫിൽ മാർച്ച് മുതൽ മേയ് വരെയാണ് ടുലിപ് പൂക്കുന്ന സീസൺ. ടുലിപിന് പുറമേ ഡാഫോഡിൽ, ഓർക്കിഡ്, റോസ, കാർനേഷൻ, ഐറിഷ് ലില്ലി, ഹൈസിന്ത് തുടങ്ങിയ ഇനങ്ങളും ഇവിടെ കാണാം. സാധാരണ 100 ലേറെ രാജ്യങ്ങളിൽ നിന്നായി 20 ലക്ഷത്തോളം പേരാണ് ക്യൂകെൻഹോഫിൽ എത്തിയിരുന്നത്.