stalin

ചെന്നൈ: തന്റെ അഞ്ച് ദിവസത്തെ യു എ ഇ സന്ദർശനം വിജയകരമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനത്തിലൂടെ 6100 കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തിയത്.

ആറ് വ്യവസായ സ്ഥാപനങ്ങളുമായി 6100 കോടിയുടെ നിക്ഷേപ കരാറുകളിൽ ഒപ്പിട്ടു. ഇതുവഴി 14,700 പേർക്ക് ജോലി ലഭിക്കും. ലുലു ഗ്രൂപ്പുമായി 3,500 കോടിയുടെ നിക്ഷേപ കരാറിലാണ് ഒപ്പുവച്ചത്. ഷോപ്പിംഗ് മാൾ, ഹൈപ്പർ മാർക്കറ്റ്, ഫുഡ് ലോജിസ്റ്റിക്സ് പാർക്ക് എന്നിവ തുറക്കാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം.

കൂടാതെ നോബിൾ സ്റ്റീൽസുമായി 1,000 കോടി രൂപയുടെയും, ടെക്സ്‌റ്റൈൽ മേഖലയിലുള്ള വൈറ്റ് ഹൗസുമായി 500 കോടി രൂപയുടെയും, മെഡിക്കൽ മേഖലയിലുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറുമായി 500 കോടിയുടെയും, ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌വേൾഡുമായി 100 കോടി രൂപയുടെയും, ചരക്ക് കൈമാറ്റ കമ്പനിയായ 'ഷറഫ്' ഗ്രൂപ്പുമായി 500 കോടിയുടെയും നിക്ഷേപകരാറിലാണ് ഒപ്പുവച്ചതെന്ന് സ്റ്റാലിൻ അറിയിച്ചു.