
മലപ്പുറം: മഞ്ചേരി നഗരസഭാംഗമായ തലാപ്പിൽ അബ്‌ദുൾ ജലീൽ(52) കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ജലീലിനെ വെട്ടിയ അബ്‌ദുൾ മജീദാണ് പിടിയിലായത്. മറ്റൊരു പ്രതിയായ ഷുഹൈബിന് വേണ്ടി മഞ്ചേരി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൗൺസിലറുടെ മരണത്തെ തുടർന്ന് നാളെ മഞ്ചേരി നഗരസഭയിൽ ഹർത്താൽ ആഹ്വാനം ചെയ്‌തു. മാർച്ച് 29ന് രാത്രി 10ഓടെയാണ് ജലീലിനെതിരെ ആക്രമണമുണ്ടായത്. ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
വെട്ടേറ്റ് ചികിത്സയിൽ തുടരവെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് ആറോടെയാണ് അബ്‌ദുൾ ജലീൽ അന്തരിച്ചത്.മഞ്ചേരി നഗരസഭയിലെ 16ാം വാർഡ് കൗൺസിലറും മുസ്ളീം ലീഗ് നേതാവുമാണ് അബ്‌ദുൾ ജലീൽ. പാർക്കിംഗിന്റെ പേരിൽ ആക്രമണം നടത്തിയവരുമായി ജലീൽ തർക്കിച്ചിരുന്നതായി സൂചനയുണ്ട്.