
ജയ്പൂർ: പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം മൂലം യുവതി മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തപ്പെട്ട ഡോക്ടർ ജീവനൊടുക്കി. രാജസ്ഥാനിലെ ഡൗസ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അർച്ചന ശർമയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
പ്രസവത്തെത്തുടർന്ന് യുവതി മരിച്ചതിന് പിന്നിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദം മൂലം പൊലീസ് ഡോക്ടർക്കെതിരെ കൊലക്കുറ്റത്തിന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്.
'ഞാൻ എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഏറെ സ്നേഹിക്കുന്നു. എന്റെ മരണത്തിന് ശേഷം ദയവായി അവരെ ഉപദ്രവിക്കരുത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആരെയും കൊന്നിട്ടുമില്ല. പോസ്റ്റ്പാർട്ടം ഹെമറേജ് (പ്രസവത്തെത്തുടർന്നുണ്ടാവുന്ന അമിത രക്തസ്രാവം) സാധാരണയായി ഉണ്ടാവുന്ന അവസ്ഥയാണ്. ഇതിന്റെ പേരിൽ ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിക്കും. നിരപരാധികളായ ഡോക്ടർമാരെ ദയവായി ഉപദ്രവിക്കരുത്. എന്റെ കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയുടെ കുറവ് അറിയിക്കരുത്' ഡോക്ടർ അർച്ചന ശർമ തന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നാലെ സംഭവത്തെക്കുറിച്ചന്വേഷിക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിർദേശം നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡോക്ടറുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ രണ്ട് പേരെ സസ്പെൻഡ് ചെയ്യുകയും കേസിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.