alcohol

പാട്‌ന: വിഷമദ്യ ദുരന്തത്തിൽ മരണമടഞ്ഞ ആളുകൾക്ക് സഹായധനം നൽകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്ത് വിഷമദ്യ ദുരന്തം ഇപ്പോൾ പതിവ് കാഴ്‌ചയാകുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

വിഷമദ്യം ശരീരത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ തയ്യാറാവുന്നത് ജനങ്ങളാണെന്ന് നിതീഷ് കുമാർ പറഞ്ഞു. അത് വളരെ കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാരിന് സാധിക്കില്ലെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

cm

നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 60 പേരാണ് വിഷമദ്യ ദുരന്തം മൂലം സംസ്ഥാനത്ത് മരണമടഞ്ഞത്. അതേസമയം സംസ്ഥാനത്ത് മദ്യനിരോധനം കാര്യക്ഷമമായി നടപ്പിൽ വരുത്തുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഈ ആരോപണത്തോടും നിതീഷ് കുമാർ പ്രതികരിച്ചു.

മദ്യം വിഷമാണെന്ന് അറിഞ്ഞിട്ടും അത് കുടിക്കുന്നത് അവരുടെ മാത്രം തെറ്റാണ്. മഹാത്മാഗാന്ധി മദ്യത്തിന്റെ ഉപയോഗത്തെ എതിർത്തിരുന്നു. ആ തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുന്നവർ മഹാപാപികളാണെന്ന് നിതീഷ് കുമാർ ചൂണ്ടിക്കാട്ടി. ഇത്തരക്കാരെ ഇന്ത്യക്കാരായി കരുതാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

alcohol

മദ്യ നിരോധനത്തിൽ ഇളവ് വരുത്തിക്കൊണ്ടുള്ള നിയമം ബിഹാർ നിയമസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച് പാസാക്കിയിരുന്നു. പുതിയ നിയമം നിലവിൽ വന്നാൽ ആദ്യ തവണ പിടിയിലാവുന്നവർക്ക് പിഴയടച്ചാൽ മജിസ്‌ട്രേറ്റിൽ നിന്ന് ജാമ്യം നേടാൻ സാധിക്കും. എന്നാൽ പിഴ അടച്ചില്ലെങ്കിൽ ഒരു മാസം ഇക്കൂട്ടർ ജയിലിൽ കിടക്കേണ്ടി വരും.