 
മലപ്പുറം: ഇന്നലെ തുടങ്ങിയ എസ്.എസ്.എൽ.സി പരീക്ഷ വിദ്യാർത്ഥികൾ കൂളായി എഴുതി. ഭാഷാ വിഷയങ്ങളായ മലയാളം അറബി, സംസ്കൃതം, ഉറുദു പരീക്ഷകളാണ് ഇന്നലെ രാവിലെ നടന്നത്. 297 കേന്ദ്രങ്ങളിലായി 78,219 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷയ്ക്കിരുന്നത്. മലപ്പുറം എം.എസ്.പി സ്കൂളിൽ 392 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ വീതം 20 പേരായിരുന്നു ഓരോ ക്ലാസിലുമുണ്ടായിരുന്നത്. ആദ്യ ദിനമായതിനാൽ പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിർദ്ദേശങ്ങളെല്ലാം തുടക്കത്തിൽ തന്നെ അദ്ധ്യാപകർ നൽകിയിരുന്നു.
കുറച്ചധികം കൂളാക്കി
എസ്.എസ്.എൽ.സി പരീക്ഷയുടെ തുടക്ക ദിവസമായതിനാൽ 20 മിനുട്ടായിരുന്നു കൂൾ ഓഫ് സമയം നൽകിയിരുന്നത്. സാധരണഗതിയിൽ 15 മിനുട്ടാണ് കൂൾ ഓഫ് സമയം. അടുത്ത പരീക്ഷകളിൽ 15 മിനുട്ട് തന്നെയായിരിക്കും നൽകുക. ഏപ്രിൽ ആറിനാണ് അടുത്ത പരീക്ഷ. ഏപ്രിൽ 29ന് പരീക്ഷ അവസാനിക്കും.