മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന് ഇനി 15 ദിവസം മാത്രം ബാക്കിനിൽക്കെ മത്സരങ്ങൾ നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങിലെ സുരക്ഷ, പാർക്കിംഗ് സംവിധാനങ്ങൾ വിലയിരുത്തി. ഡിവൈ.എസ്.പിമാരായ പ്രദീപ് കുമാർ, കെ.എം ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുസ്റ്റേഡിയങ്ങളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. കോട്ടപ്പടി സ്റ്റേഡിയത്തിൽ വാഹന പാർക്കിംഗിന് പ്രത്യേകം സൗകര്യം ഒരുക്കാൻ ഡിവൈ.എസ്.പിമാർ നിർദേശം നൽകി. മത്സരം നടക്കുന്ന സമയത്ത് സ്റ്റേഡിയം റോഡ് പൂർണമായും അടച്ചിടും. കളിക്കാരുടെയും ഒഫീഷ്യലുകളുടെയും വാഹനങ്ങൾ മാത്രമായിരിക്കും സ്റ്റേഡിയം റോഡിലേക്ക് കടത്തിവിടുക. വി.വി.ഐ.പി., വി.ഐ.പി തുടങ്ങിയവരുടെ വാഹനങ്ങൾ ബോയിസ് സ്‌കൂളിന് സമീപം പാർക്ക് ചെയ്യാനാണ് നിലവിലെ തീരുമാനം.
പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിംഗ് സൗകര്യത്തിൽ സംഘം തൃപ്തി അറിയിച്ചു. കേരളത്തിന്റെ മത്സരമടക്കം നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ പാർക്കിംഗ് നിയന്ത്രിക്കാൻ ട്രോമാകെയർ വളണ്ടിയർമാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, ഇവന്റ് കോ-ഓർഡിനേറ്റർ യു. ഷറഫലി, സ്‌പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ. മനോഹരകുമാർ തുടങ്ങിയവരും ഡിവൈ.എസ്.പിമാർക്ക് ഒപ്പമുണ്ടായിരുന്നു.
ഗ്രൗണ്ടുകൾ സന്ദർശിച്ചു
സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി പരിശീലന ഗ്രൗണ്ടുകൾ എ.ഐ.എഫ്.എഫ് പ്രതിനിധി ആൻഡ്രൂസ് പരിശോധിച്ചു. നിലമ്പൂരിലെ മാനവേദൻ ഗ്രൗണ്ട്, പൊലീസ് ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്റ്റേഡിയം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ രണ്ട് സ്റ്റേഡിയങ്ങൾ എന്നിവയാണ് എ.ഐ.എഫ്.എഫ്. പ്രതിനിധി സന്ദർശിച്ചത്. നിലമ്പൂരിലെ മാനവേദൻ ഗ്രൗണ്ട് പരിശോധിച്ച എ.ഐ.എഫ്.എഫ് പ്രതിനിധി തൃപ്തി അറിയിച്ചു. പൊലീസ് ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലെ പുല്ലുകളുടെ പരിപാലനം തുടരണമെന്നും നിർദേശം നൽകി. എടവണ്ണ സ്റ്റേഡിയത്തിലുള്ള ക്രിക്കറ്റ് പിച്ചിൽ പുല്ല് വെച്ചുപിടിപ്പിക്കുകയോ പിച്ച് മറക്കുകയോ വേണമെന്നാണ് നിർദേശം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഫെഡറേഷൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നതിനാൽ ചാമ്പ്യൻഷിപ്പിന് ശേഷം അറ്റകുറ്റപണികൾ പൂർത്തിയാക്കും. എ.ഐ.എഫ്.എഫ് പ്രതിനിധിക്കൊപ്പം ടെക്നിക്കൽ കമ്മിറ്റി കൺവീനർ ഡോ. സുധീർ കുമാർ, ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് കമ്മിറ്റി കൺവീനർ കെ.പി അജയകുമാർ, സ്‌പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനിയർ നവാസ് തുടങ്ങിയവരും അനുഗമിച്ചു.
ഫോട്ടാ അടിക്കുറിപ്പ്
എ.ഐ.എഫ്.എഫ് പ്രതിനിധി ആൻഡ്രൂസ് യൂണിവേഴ്സിറ്റി സ്റ്റേഡിയം പരിശോധിക്കുന്നു
എ.ഐ.എഫ്.എഫ് പ്രതിനിധി ആൻഡ്രൂസ് നിലമ്പൂർ മാനവേദൻ ഗ്രൗണ്ട് പരിശോധിക്കുന്നു
ഡിവൈ.എസ്.പി പ്രദീപ് കുമാർ, ഡിവൈ.എസ്.പി ബിജു കെ.എം എന്നിവരുടെ നേതൃത്വത്തിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശോധന നടത്തുന്നു
ഡിവൈ.എസ്.പി പ്രദീപ് കുമാർ, ഡിവൈ.എസ്.പി ബിജു കെ.എം എന്നിവരുടെ നേതൃത്വത്തിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശോധന നടത്തുന്നു