
കേസ് രജിസ്റ്റർ ചെയ്ത ബസുകൾ-58
പാലക്കാട്: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ സർവീസ് നടത്തുന്ന ജില്ലയിലെ സ്വകാര്യ ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. തിങ്കളാഴ്ച ആരംഭിച്ച പരിശോധനയിൽ മൂന്നുദിവസത്തിനുള്ളിൽ 58 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ പറഞ്ഞു. 500 രൂപ പ്രാകാരം 29,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
യാത്രക്കാർ ടിക്കറ്റ് ചോദിച്ചാൽ പോലും നൽകാത്ത അവസ്ഥയാണ്. ടിക്കറ്റ് ഇല്ലാതെ യാത്രചെയ്താൽ യാത്രക്കാർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പരാതി നൽകണമെങ്കിൽ ഏത് ബസിലാണ് യാത്ര ചെയ്തതെന്ന് തിരിച്ചറിയാൻ ടിക്കറ്റ് അത്യാവശ്യമാണ്. നിലവിൽ എല്ലാ സ്വകാര്യ ബസുകളും ഒരേ നിറമായതിൽ ടിക്കറ്റ് ഇല്ലാത്തപക്ഷം ഉദ്യോഗസ്ഥർക്ക് ബസ് കണ്ടെത്താനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതിനിടയിൽ
നിരക്ക് വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉടൻ പരിഗണിച്ചില്ലെങ്കിൽ സംസ്ഥാനത്താകെ സ്വകാര്യ ബസുകൾ മാർച്ച് 24മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തുമെന്നാണ് ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചിരിക്കുന്നത്.
യാത്രക്കാർ ചാർജ് കൊടുത്ത ഉടൻ ടിക്കറ്റും ചോദിച്ചു വാങ്ങണം. മെഷീൻ ടിക്കറ്റ് ഇല്ലാത്ത ബസുകളാണെങ്കിൽ എഴുതി നൽകുമ്പോൾ ബസിന്റെ നമ്പർ കൃത്യമായി രേഖപ്പെടുത്തണം. ബസിന്റെ നമ്പർ ഇല്ലാത്ത ടിക്കറ്റുകൾ പരിഗണിക്കില്ല. വിരലിൽ എണ്ണാവുന്ന ബസുകളിൽ മാത്രമാണ് ടിക്കറ്റ് നൽകുന്നത്. ഇന്നലെ മാത്രം 28 ബസുകൾക്കെരിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
എം.കെ.ജയേഷ് കുമാർ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, പാലക്കാട്.