silppasala-
കിഴവള്ളൂരിലെ ശ്രീനാരായണ ശിൽപ്പശാല യുണിയൻ ഭാരവാഹികൾ സന്ദർശിക്കുന്നു

കോന്നി : കിഴവള്ളൂരിലെ ശ്രീനാരായണ ശിൽപ്പശാല നിലനിറുത്തണമെന്ന് എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ ആവശ്യപ്പെട്ടു. പ്രശസ്ത ശില്പി കിഴവള്ളൂർ ശ്രീനാരായണ സദനത്തിൽ രാജഗോപാൽ (76 ) സംസ്ഥാനത്തെ ഗുരുദേവക്ഷേത്രങ്ങളിലേക്ക് 100 ലധികം ശ്രീനാരായണ ഗുരുദേവപ്രതിമകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. എം.എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ ലക്ഷം വീട് കോളനികളുടെ ഉദ്ഘാടനത്തിനടക്കം ഗാന്ധിജിയുടെ പ്രതിമകളും, തിരുവനന്തപുരം നഗരത്തിലെ ഗാന്ധിജിയുടെ പ്രതിമയും, പത്തനംതിട്ട മുൻസിപ്പൽ ബസ്സ്റ്റാൻഡിലെ മുൻ എം.എൽ.എ. കെ.കെ.നായരുടെ പ്രതിമയും, കോന്നി പഞ്ചായത്ത് ബസ്സ്റ്റാൻഡിലെ ഗാന്ധിജി പ്രതിമയും രാജഗോപാൽ നിർമ്മിച്ച് നൽകിയതാണ്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത വികസനവുമായി ബന്ധപെട്ട് അപകടഭീഷണിയിൽ നിലനിൽക്കുന്ന രാജഗോപാലിന്റെ ശില്പശാലയുൾപ്പെടുന്ന വീടിനു സംരക്ഷണഭിത്തിയും കൈവരികളും നിർമ്മിച്ചു സംരക്ഷിക്കണമെന്നും, റോഡിൽ നിന്നും 10അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശിൽപ്പശാലയുൾപ്പെട്ട വീട്ടിലേക്ക്‌ കയറാനുള്ള വഴിയും നിർമ്മിക്കണെമന്നും ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ കൂടി കുപ്രചരണങ്ങൾ നടത്തി കുടുംബത്തിനെ മാനസീകമായി പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും, കുടുംബത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. യുണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ,യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ,കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ,പി.സലിംകുമാർ, എസ്‌.സജിനാഥ്,പി.കെ. പ്രസന്നകുമാർ,കെ.എസ്‌.സുരേശൻ,മൈക്രോഫിനാസ് കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌ എന്നിവർ രാജഗോപാലിന്റെ ശില്പശാലയും വീടും സന്ദർശിച്ചു.