
പ്രമാടം : ഇക്കോടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി മുതൽ സൗജന്യ ഇൻഷുറൻസ് പരിരക്ഷയും. കേരളത്തെ വിനോദസഞ്ചാര സൗഹൃദസംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ പ്രധാന ടൂറിസം മേഖലകളായ
കോന്നി, അടവി, ഗവി ഉൾപ്പടെ സംസ്ഥാനത്തെ വനംവകുപ്പിന് കീഴിലുള്ള 60 ഓളം കേന്ദ്രങ്ങളെ
സൗജന്യ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഇന്ത്യാക്കാരായ സന്ദർശകർക്കാണ് ഇതിന്റെ പരിരക്ഷ ലഭിക്കുന്നത്. യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് വനംവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് കേരള വനംവകുപ്പാണ്.
ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെ
ടിക്കറ്റ് എടുത്ത് ഇക്കോടൂറിസം സെന്ററുകൾ സന്ദർശിക്കുന്നവർക്ക് അപകടം ഉണ്ടായാൽ ഈ മാസം മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ടൂറിസ്റ്റുകൾ മരണപ്പെട്ടാൽ അഞ്ച് ലക്ഷം രൂപയും അംഗ വൈകല്യമുണ്ടായാൽ രണ്ടര ലക്ഷം രൂപയും ധനസഹായമായി ലഭിക്കും. 1.75 ലക്ഷം രൂപ ഒരു വർഷത്തെ പ്രീമിയമായി വനം വകുപ്പ് അടച്ചു. ഒരുവർഷം രണ്ടര കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷയായി നൽകുമെന്ന് കമ്പനി വനംവകുപ്പിന് ഉറപ്പ് നൽകിയിട്ടുണ്ട്. വസ്തുക്കളുടെ നഷ്ടത്തിന് പരിരക്ഷ ലഭിക്കില്ല.
വനംവകുപ്പിന്റെ പ്രധാന
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ
കോന്നി ആനത്താവളം, അടവി, ഗവി, പെരിയാർ ടൈഗർ റിസേർവ്, തേക്കടി, തട്ടേക്കാട്, ഇരവികുളം ദേശീയ ഉദ്യാനം, ചിന്നാർ, നെയ്യാർ, പൊൻമുടി, പാലരുവി, തൊമ്മൻകുഞ്ഞ്, സൈലന്റ് വാലി, പറമ്പികുളം, കക്കയം, സൂചിപ്പാറ, തെൻമല.
വർഷങ്ങൾക്ക് മുമ്പ് തേക്കടി ബോട്ട് ദുരന്തം ഉണ്ടായപ്പോൾ
ആലോചിച്ച പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.
വനംവകുപ്പ് അധികൃതർ
60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ
ഇൻഷുറൻസ് പരിരക്ഷ
ടൂറിസ്റ്റുകൾ മരണപ്പെട്ടാൽ അഞ്ച് ലക്ഷം രൂപയുടെയും
അംഗവൈകല്യമുണ്ടായാൽ 2.5 ലക്ഷം രൂപയുടെയും പരിരക്ഷ ലഭിക്കും