പത്തനംതിട്ട : ഏഴ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പത്തനംതിട്ട നഗരസഭയുടെ അറവുശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചു. 2025 വരെയാണ് പ്രവർത്തനാനുമതി.

നിബന്ധനകൾ പാലിക്കാത്തതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം അറവുശാല അടച്ചുപൂട്ടുകയായിരുന്നു. 2015 വരെയാണ് അറവുശാലയ്ക്ക് അനുമതി ഉണ്ടായിരുന്നത്. ഇതോടെ അനധികൃത കശാപ്പ് വ്യാപകമായി. അറവു മൃഗങ്ങളുടെ മാലിന്യങ്ങൾ രാത്രികാലങ്ങളിൽ റിംഗ് റോഡിന് സമീപവും നഗരത്തിലെ മറ്റു പ്രദേശങ്ങളിലും വലിച്ചെറിയുന്നതും പതിവായിരുന്നു. അറവുശാല പ്രവർത്തിക്കാത്തതിനാൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി നഗരസഭ, കുമ്പഴ മാർക്കറ്റുകളിലെ ഇറച്ചി സ്റ്റാളുകൾ ലേലം എടുക്കാൻ ആളുണ്ടായിരുന്നില്ല. ഇതുമൂലം നഗരസഭയ്ക്ക് 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞവർഷം പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിൽ വന്നതിനെ തുടർന്നു നടത്തിയ ഇടപെടലിലൂടെയാണ് ഇപ്പോൾ മലിനീകരണ നിയന്ത്രണബോർഡിന്റെ അംഗീകാരം ലഭ്യമായത്.


''നടപടിക്രമങ്ങൾ പൂർത്തിയാക്കി അറവുശാല ഈ മാസം ലേലം ചെയ്തു നൽകും. നഗരത്തിൽ അനധികൃത കശാപ്പ് അനുവദിക്കില്ല.

അഡ്വ.ടി. സക്കീർ ഹുസൈൻ, നഗരസഭാ ചെയർമാൻ.