
പ്രമാടം : വെള്ളപ്പൊക്കങ്ങളെ അതിജീവിച്ച് വള്ളിക്കോട് പാടശേഖരങ്ങളിൽ വിത്തെറിഞ്ഞ നെൽ കർഷകർ വീണ്ടും പ്രതിസന്ധിയിൽ. ഒരു വർഷത്തിനിടെ അഞ്ച് വെള്ളപ്പൊക്കങ്ങളാണ് ഇവിടെ കൃഷി നശിപ്പിച്ചത്. കാലാവസ്ഥ അനുകൂലമായതോടെ ഇത്തവണയെങ്കിലും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ കത്തുന്ന വേനൽ ഇവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. കഠിനമായ വേനലിൽ പാടങ്ങൾ വിണ്ടുകീറി
നെൽച്ചെടികൾ കരിഞ്ഞുണങ്ങി തുടങ്ങി. ഇറിഗേഷൻ വകുപ്പിന്റെ വെള്ളം കിട്ടാത്തതാണ് പ്രതിസന്ധികൾക്ക് പ്രധാന കാരണം. മഴയോടും വെയിലിനോടും പൊരുതിയ കർഷകർ അധികൃതരുടെ കനിവും കാത്തിരിക്കുകയാണ്.
അന്ന് മഴ, ഇന്ന് വെയിൽ
അന്ന് തോരാമഴയാണ് കർഷകരുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞതെങ്കിൽ ഇപ്പോൾ കത്തുന്ന
വെയിലാണ് പ്രതിസന്ധിയാകുന്നത്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മേഖലയിൽ 500 ഏക്കറോളം പാടശേഖരങ്ങളുണ്ട്. വേട്ടക്കുളം, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ് തുടങ്ങിയവയാണ് ഇവയിൽപ്രധാനം. മുൻവർഷങ്ങളിൽ മെച്ചപ്പെട്ട വിളവ് ലഭിച്ചതിനാൽ കർഷകർ കഴിഞ്ഞ സെപ്തംബറിൽ തന്നെ പാടങ്ങൾ ഒരുക്കിയിരുന്നു. കാളകളെ ഇറക്കിയാണ് ഉഴുതത്. കൃഷിഭവനിൽ നിന്ന് നൽകിയ ഉമ വിത്താണ് അന്ന് വിതച്ചത്. ഒക്ടോബറിൽ വിത നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും വെള്ളപ്പൊക്കവുമായി. വെള്ളം കയറി വിത്ത് നശിച്ചു. വീണ്ടും ട്രാക്ടറുകളും ട്രില്ലറും ഉപയോഗിച്ചാണ് പാടശേഖരങ്ങൾ ശരിയാക്കിയത്. വിത നടത്തി ദിവസങ്ങൾ കഴിഞ്ഞതോടെ വീണ്ടും മഴയും വെള്ളപ്പൊക്കവുമുണ്ടായി. നെൽച്ചെടികൾ നഷ്ടമായി. ഇതിനു മുമ്പ് ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ വിത നടത്തിയവരുണ്ട്. അവർക്കും നഷ്ടം സംഭവിച്ചു. മഴ മാറി മാനംതെളിഞ്ഞതോടെ വില കൊടുത്തുവാങ്ങിയ നെൽവിത്തുകളാണ് ഇത്തവണ വിതച്ചത്. ട്രില്ലറുകളുടെ സഹായത്തോടെയാണ് പാടങ്ങൾ ഒരുക്കിയെടുത്തത്. വിളവുകാലം കുറഞ്ഞ ജ്യോതി വിത്താണ് ഇത്തവണ വിതച്ചിരിക്കുന്നത്.
110 ദിവസങ്ങൾക്കുള്ളിൽ വിളവ് എടുക്കാൻ കഴിയും. എന്നാൽ കതിരണിയാൻ പാകമായപ്പോൾ വേനൽ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിയിരിക്കുകയാണ്. കല്ലട ഇറിഗേഷനും ലിഫ്റ്റ് ഇറിഗേഷന്റെയും സഹായത്തോടെയാണ് ഇവിടെ വെള്ളം എത്തിക്കേണ്ടത്.