പ്രമാടം : പ്രമാടം ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള പമ്പുഹൗസിന്റെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. അച്ചൻകോവിലാറ്റിലെ മറൂർവെട്ടിക്കാലിൽ കടവിലാണ് സംഭവം.കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനൊപ്പം തന്നെ പൈപ്പ് പൊട്ടലിനെ തുടർന്ന് റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം സമീപ വാസികൾക്കും ദുരിതമായിട്ടുണ്ട്. പൂങ്കാവ് - പത്തനംതിട്ട റോഡിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് പ്രമാടം കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ്. റോഡിലെ വെള്ളക്കെട്ട് കടന്നുവേണം നിരവധി കുടുംബങ്ങൾക്ക് വീടുകളിലേക്ക് പോകാൻ. ആഴ്ചകളായി വെള്ളം പൊട്ടിയൊഴുകുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹാരിക്കാൻ അധികൃതർ തയാറായിട്ടില്ല. കോളനികൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പ്രമാടം പഞ്ചായത്തിലെ ഒന്നാം വാർഡായ മറൂർ. ഭൂരിഭാഗം കുടുംബങ്ങളും ജല അതോറിറ്റിയുടെ പൈപ്പു വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ നിരവധി തവണ ജല അതോറിറ്റിയിലും പ്രമാടം പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അച്ചൻകോവിലാറ്റിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം കുളപ്പാറ മലയിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയാണിത്. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും കിണറില്ല. ഉയർന്ന പ്രദേശങ്ങളായതിനാൽ വേനൽ കനക്കുമ്പോൾ തന്നെ കിണറുകളും വറ്റും. പിന്നീട് ജല അതോറിറ്റിയുടെ കുടിവെള്ളം മാത്രമാണ് ജനങ്ങളുടെ ആശ്രയം. നേരത്തെയും പൊട്ടിയ പൈപ്പുലൈനുകൾ നന്നാക്കാതെ മാസങ്ങളോളം കിടന്നിട്ടുണ്ട്.
അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് പൈപ്പുലൈൻ തകരാർ പരിഹരിക്കണമെന്നും ജല വിതരണം കാര്യക്ഷമമാക്കണം (നാട്ടുകാർ)