ചെങ്ങന്നൂർ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ എസ്.എൻ.ഡി.പി യോഗം 74ാം നമ്പർ വല്ലന ഗുരുദേവക്ഷേത്രത്തിലും വല്ലന മഹാദേവക്ഷേത്രത്തിലും ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 9.15നും 9.45നും മദ്ധ്യേ ഗുരുക്ഷേത്രത്തിലും 10നും 10.30നും മദ്ധ്യേ മഹാദേവക്ഷേത്രത്തിലും വല്ലന മോഹനൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി മഹേഷ് ശാന്തിയുടെ സഹ കാർമ്മികത്വത്തിലുമായിരുന്നു കൊടിയേറ്റ്. ശാഖാ സെക്രട്ടറി സുരേഷ് മംഗലത്തിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മുളമൂട്ടിൽ, ശശി, സതീഷ് ചരിവുകാലായിൽ, ശശിധരൻ ശശിവിലാസം, ബ്ലോക്ക് മെമ്പർ ലീനാ കമൽ, വാർഡ് അംഗം ശരൺ പി.ശശിധരൻ എന്നിവരും വനിതാസംഘം, യൂത്ത്മൂവ് മെന്റ്, പഞ്ചായത്ത് കമ്മിറ്റി, ഉത്സവകമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. തുടർന്ന് പറക്കെഴുന്നെള്ളത്ത്, കൊടിയേറ്റുസദ്യ, ദീപാരാധന-ദീപക്കാഴ്ച, പ്രഭാഷണം, മ്യൂസിക്കൽ കോമഡി ഉത്സവം എന്നിവ നടന്നു. ഇന്ന് മുതൽ ഗുരുക്ഷേത്രത്തിലും മഹാദേവക്ഷേത്രത്തിലും പതിവു പൂജകൾക്കു പുറമേ വിശേഷാൽ പൂജകൾ നടക്കും. 19ന് വൈകിട്ട് 7ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും. മുൻ എം. എൽ.എ കെ.സി രാജഗോപാൽ ഉത്സവ സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ആർ. അജയകുമാർ എൻഡോവ്‌മെന്റ് വിതരണം നടത്തും.
ചെങ്ങന്നൂർ യൂണിയൻ വൈസ് ചെയർമാൻ രാകേഷ്, വിജിലൻസ് എസ്. പി രാജേഷ് എന്നിവർ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ.ടി.ടോജി, പ്രാവാസിക്ഷേമകാര്യ വകുപ്പ് സെക്രട്ടറി ജോർജ്ജ് വർഗീസ്, പന്തളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീനാ കമൽ, ഇടയാറന്മുള മാർത്തോമ്മാ ചർച്ച് വികാരി ഫാ. എബി ടി. മാമ്മൻ, കെ.പി.എം.എസ് എഴിക്കാട് യൂണിറ്റ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ബിജു വർണശാല, കുറുമ്പൻ ദൈവത്താൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി അഡ്വ. അനീഷ് കുമാർ, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം ശരൺ പി. ശശിധരൻ, കെ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഹരികുമാർ.ആർ, ജ.ഇ.വൈ.എം ഹനീഫ മൗലവി എന്നിവർ സംസാരിക്കും. ശാഖായോഗം സെക്രട്ടറി സുരേഷ് മംഗലത്തിൽ സ്വാഗതവും പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ നന്ദിയും പറയും.
മഹാദേവക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 7.30ന് ഭക്തിഗാനസുധ, 20ന് രാവിലെ 8.30ന് പൊങ്കാല, വൈകിട്ട് 7ന് നാഗപൂജയും സർപ്പംപാട്ടും, 7.30ന് നൂറുംപാലും, 21വൈകിട്ട് 3ന് ഘോഷയാത്ര, രാത്രി 9ന് ഗാനമേള എന്നിവ നടക്കും.