പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌കൂളിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്തു. ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടിൽ രാകേഷ് കുമാർ (36) ആണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. കുളനട ഉള്ളന്നൂർ പൊട്ടൻമല സോണി നിവാസിൽ സോണിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. സോണിയുടെ ഭാര്യയുടെ ജ്യേഷ്ഠത്തിക്ക് ജോലി തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
കേസ് ആദ്യം അന്വേഷിച്ചത് എസ്. ഐ ജയേഷ് ആയിരുന്നു. തുടർന്ന് ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ബി.അയൂബ്ഖാന്റെ നേതൃത്വത്തിൽ എസ്.ഐ മാനുവൽ നടത്തിയ വിശദമായ അന്വേഷണത്തിൽ നിയമന ഉത്തരവ് ആണെന്ന് വിശ്വസിപ്പിച്ച് 2021 ജൂൺ 22 ന് നൽകിയ കത്ത് പൊലീസ് കണ്ടെടുത്തു.