തിരുവല്ല: നിരണം സ്വദേശിനിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ മദ്ധ്യവയസ്കനെ റിമാൻഡ് ചെയ്തു. നിരണം മൈലമുക്ക് കളക്കുടിയിൽ വീട്ടിൽ മണിയനെ (48) യാണ് റിമാൻഡ്ചെയ്തത്. നിരണം കോട്ടയ്ക്കച്ചിറ വീട്ടിൽ രാജേഷിന്റെ ഭാര്യ സജിതയെ (41) തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് നടപടി. 17ന് വൈകിട്ട് നാലരയോടെ സജിതയുടെ വീട്ടിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പണയം വയ്ക്കാനായി സജിത തന്റെ സ്വർണമാല മാസങ്ങൾക്ക് മുമ്പ് മണിയന് നൽകിയിരുന്നു. ഏറെനാളായിട്ടും മാല മടക്കി നൽകാത്തതിനെ തുടർന്ന് സജിതയും മണിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ മണിയൻ സജിതയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആക്രമണത്തിനിടെ പൊള്ളലേറ്റ മണിയൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നുമാണ് മണിയനെ തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിതയുടെ നില ഗുരുതരമായി തുടരുകയാണ്.