
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി 6,75,13,000 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് അറിയിച്ചു. റേഡിയോഡയഗ്‌നോസിസ് വിഭാഗത്തിൽ 128 സ്ലൈസ് സി.ടി സ്‌കാൻ 4.95 കോടി, ഒഫ്ത്താൽ മോളജി വിഭാഗത്തിൽ ഇലക്‌ടോ ഹൈട്രോളിക് ഓപ്പറേറ്റിംഗ് ടേബിൾ 7 ലക്ഷം, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് വിത്ത് ഒബ്‌സർവൻസ് കാമറ ആൻഡ് വീഡിയോ 12.98 ലക്ഷം, ഒാട്ടോറഫ് കേരറ്റോമീറ്റർ 3.54 ലക്ഷം, യു.എസ്.ജി. എ സ്‌കാൻ 6.14 ലക്ഷം, ഫാകോ മെഷീൻ സെന്റുർകോൻ 24.78 ലക്ഷം, ജനറൽ സർജറി വിഭാഗത്തിൽ എച്ച്.ഡി. ലാപ്‌റോസ്‌കോപ്പിക് സിസ്റ്റം 63.88 ലക്ഷം, ലാപ്‌റോസ്‌കോപ്പിക് ഹാൻഡ് അക്‌സസറീസ് 16 ലക്ഷം, ഇലക്‌ട്രോ ഹൈട്രോളിക് ഓപ്പറേറ്റിംഗ് ടേബിൾ 7 ലക്ഷം, ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ സി ആം ഇമേജ് ഇന്റൻസിഫിയർ 38.65 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്.
ജില്ലയിൽ സർക്കാർ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സി.ടി സ്‌കാനാണ് കോന്നി മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്നത്. ആന്തരികാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ കാണാൻകഴിയുന്ന അത്യാധുനിക ഉപകരണമാണ് 128 സ്ലൈസ് സി.ടി സ്‌കാൻ. വയർ, വൃക്ക, ശ്വാസകോശം, ഹൃദയം, ജോയിന്റുകൾ, തലച്ചോറ് തുടങ്ങി ശരീരത്തിനകത്തുള്ള ഭാഗങ്ങൾ കുറഞ്ഞ സമയംകൊണ്ട് വളരെ സൂക്ഷ്മമായി വിലയിരുത്താൻ സാധിക്കുന്നു. രക്തക്കുഴലിലെ അടവുകൾ കണ്ടെത്താൻ കഴിയുന്ന ആൻജിയോഗ്രാം പരിശോധനയും ഇതിലൂടെ സാധിക്കും. ഒരേസമയം പരമാവധി 128 ഇമേജുകൾ ഇതിലൂടെ ലഭ്യമാകും എന്നതാണ് പ്രത്യേകത.
അത്യാധുനിക നേത്ര ചികിത്സയ്ക്ക് വേണ്ടിയാണ് ഒഫ്താൽമോളജി വിഭാഗത്തിൽ ഉപകരണങ്ങൾ സജ്ജമാക്കുന്നത്. കണ്ണിന്റെ എല്ലാവിധ ശസ്ത്രക്രിയകൾക്കും വേണ്ടിയുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതോടൊപ്പം കണ്ണിനുള്ളിലെ പ്രശ്‌നങ്ങൾ കണ്ടുപിടിക്കാനായാണ് യു.എസ്.ജി. എ സ്‌കാൻ സ്ഥാപിക്കുന്നത്.
സർജിറിക്ക് വേണ്ട സംവിധാനമൊരുക്കുന്നതിനാണ് എച്ച്.ഡി. ലാപ്‌റോസ്‌കോപ്പിക് സിസ്റ്റവും ലാപ്‌റോസ്‌കോപ്പിക് ഹാൻഡ് അക്‌സസറീസും സജ്ജമാക്കുന്നത്. ഓർത്തോപീഡിക് സർജറിക്ക് ആവശ്യമുള്ള സൗകര്യമൊരുക്കാനാണ് സി ആം ഇമേജ് ഇന്റൻസിഫിയർ സജ്ജമാക്കുന്നത്.