ഇളമണ്ണൂർ: പുറമേ വെന്തുനീറുന്ന കാലാവസ്ഥ, വറ്റി വരണ്ട കിണറുകൾ, ജലം എത്തിക്കാൻ ബാദ്ധ്യസ്ഥരായ വാട്ടർ അതോറിറ്റി മൗനത്തിലും. കുടിവെള്ളം മാത്രമല്ല, കാർഷികവിളകളും കരിഞ്ഞുണങ്ങുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത വേനൽമഴ കർഷകർക്ക് നേരിയ ആശ്വാസമായി. വേനലിന്റെ കാഠിന്യം കൂടിയതോടെ ഏറെ ദുരിതം അനുഭവിക്കുന്നത് കർഷകരാണ്. ഏനാദിമംഗലം, കൊടുമൺ പഞ്ചായത്തുകളിൽ ഭൂരിഭാഗം കൃഷികളും വേനലിൽ കരിഞ്ഞുണങ്ങി തുടങ്ങി. കടുത്ത സാമ്പത്തികനഷ്ടമാണ് കർഷകർക്കുണ്ടാക്കുന്നത്. വേനലിനെ പ്രതിരോധിക്കാനായി ചുവട്ടിൽ കരിയിലകൾ കൂട്ടിയിട്ടും വെള്ളം നനച്ച് സംരക്ഷിച്ചിട്ടും പിടിച്ചുനിൽക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്. ഏറ്റവുമധികം ജലം ആവശ്യമുള്ള വിളകളിലൊന്നാണ് ജാതി. അഞ്ചൂറ് രൂപ മുതൽ ആയിരം രൂപ വരെയാണ് മുന്തിയയിനം ജാതി തൈകൾക്ക് വില. റബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ ഇക്കുറി നിരവധി കർഷകരാണ് ജാതി, കുരുമുളക് കൃഷികളിലേക്ക് തിരിഞ്ഞത്. കുരുമുളകിന് മഞ്ഞളിപ്പ് രോഗവും വ്യാപകമാവുകയാണ്. വേനൽ കനത്തതോടെ പലരും വെള്ളം തളിച്ചും ചപ്പുചവറുകളിട്ട് ഈർപ്പം നിലനിറുത്തുകയുമായിരുന്നു. എന്നാൽ ചൂട് കൂടിയതോടെ മിക്കയിടത്തും ജാതി, കുരുമുളക് തൈകളുടെ ഇലകൾ പഴുത്ത് വാടിത്തുടങ്ങി. വിലത്തകർച്ച നിലനിൽക്കുമ്പോഴും റബർ വെട്ടിമാറ്റി പുതിയ തൈകൾ നട്ടവരും പ്രതിസന്ധിയിലായി. വെയിലിനെ പ്രതിരോധിക്കാനായി ഓല കൊണ്ട് മറ നിർമിച്ചും വെള്ളപൂശുകയുമാണ് സാധാരണയായി വേനൽക്കാലത്ത് കർഷകർ ചെയ്യുന്നത്. എന്നാൽ കനത്ത് ചൂട് കാരണം ഇതും ഫലപ്രദമാകുന്നില്ല.

പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും പ്രതിസന്ധിയിൽ

തോട്ടങ്ങൾ പാട്ടമെടുത്ത് വാഴകൃഷി ആരംഭിച്ചവരും പ്രതിസന്ധിയിലായി. ചൂട് കാരണം പിണ്ടിപഴുത്ത് വ്യാപകമായി ഒടിഞ്ഞുവീഴുകയും ഉണങ്ങുകയുമാണ്. കുടിവെള്ളം പോലും കിട്ടാക്കനിയായ സാഹചര്യത്തിൽ കൃഷിക്ക് എങ്ങനെ വെള്ളം നനയ്ക്കുമെന്നാണ് കർഷകർ ചോദിക്കുന്നത്. വൻതോതിൽ വാഴകൃഷി നടത്തിയവരും കടുത്ത പ്രതിസന്ധിയിലായി. പച്ചക്കറി ഉത്പാദനവും ഇതോടെ ഗണ്യമായി കുറഞ്ഞു. ക്ഷീരമേഖലയും കടുത്ത പ്രതിസന്ധിയിലായി. പാൽ ഉൽപാദനം കുറഞ്ഞു. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലും ജലക്ഷാമം ദുരിതം വിതച്ചുകൊണ്ടിരിക്കുന്നു. പകൽ സമയത്ത് ജോലിചെയ്യാൻ കഴിയുന്നില്ല. മുമ്പ് ജലക്ഷാമം പരിഹരിക്കാൻ തോടുകളിൽ ഓലികൾ കുഴിക്കുമായിരുന്നെങ്കിൽ മാലിന്യങ്ങൾ മൂലം ഇതും അസാദ്ധ്യമായി. മിക്ക കൈതോടുകളും ജലാശയങ്ങളെയും വറ്റിവരണ്ടു. കനാലിൽ നിന്നും ഉറവ ലഭിക്കുന്ന ഇടങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും വെള്ളം ലഭിക്കുന്നത്.