
കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്ന കേസിന്റെ വിചാരണ കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയിൽ അന്തിമഘട്ടത്തിലെത്തി. 10ന് അവസാനിച്ചേക്കും. ഇരുവരുടേയും ബന്ധുക്കളുടെയും മറ്റ് സാക്ഷികളുടെയും വിചാരണ പൂർത്തിയായി. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈ.എസ്.പിയെ പ്രതിഭാഗം വിസ്തരിച്ചു. വിചാരണ ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് കിരൺകുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതെന്നാണ് വിലയിരുത്തൽ.
2021 ജൂൺ 21നാണ് ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർത്തൃവീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ജനുവരി പത്തിന് വിചാരണ ആരംഭിച്ചു. കേസിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
2019 മേയ് 31നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി നൽകിയ കാറിനെ ചൊല്ലിയായിരുന്നു കിരണിന്റെ പീഡനമെന്നാണ് പ്രോസിക്യൂഷൻ വാദം. മർദ്ദനത്തിന് പുറമേ 2020 ആഗസ്റ്റ് 29ന് ചിറ്റുമലയിൽ പൊതുജനമദ്ധ്യത്തിലും 2021 ജനുവരി 3ന് വിസ്മയയുടെ നിലമേലുള്ള വീട്ടിൽ വച്ചും കാർ മാറ്റി നൽകണമെന്ന് പറഞ്ഞ് ആക്ഷേപിച്ചു. പീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വിസ്മയ അയച്ച സന്ദേശങ്ങൾ ശേഖരിച്ച് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കി. കിരണിന്റെ ഫോണിൽ റെക്കാഡ് ചെയ്തിരുന്ന സംഭാഷണങ്ങളും ഹാജരാക്കി.