 
കൊട്ടാരക്കര : മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് വിവാദമുയർത്തിയ യുവാവ് തെളിഞ്ഞ കാഴ്ചയുമായി ഓട്ടോ സ്റ്റാൻഡിൽ തിരികെയെത്തി. കോട്ടാത്തല പൂഴിക്കാട് ലക്ഷംവീട് കോളനിയിൽ ഡി.ബാബുവിന്റെ ഇരുകണ്ണുകളുടെയും കാഴ്ചയാണ് മദ്യം കഴിച്ചതിലൂടെ നഷ്ടപ്പെട്ടത്. ഫെബ്രുവരി 23ന് എഴുകോൺ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യം കുടിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടുവെന്ന ബാബുവിന്റെ ആരോപണം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
തുടർന്ന് ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യം എക്സൈസ് പരിശോധിക്കുകയും ലാബിലേക്ക് അയക്കുകയും ചെയ്തു. അതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ.
ഇതിനിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പത്ത് ദിവസത്തെ വിദഗ്ദ്ധ ചികിത്സ കൊണ്ട് കാഴ്ച തിരികെ കിട്ടിയെന്ന അവകാശവാദവുമായി ഓട്ടോ ഡ്രൈവറായ ബാബു രംഗത്തെത്തിയത്.
ഫെബ്രുവരി 22,23 തീയതികളിൽ അമിതമായി മദ്യം കഴിച്ചിരുന്നതായി ബാബു പറഞ്ഞു. പ്രമേഹബാധിതനായിരുന്നു. മധുര പാനീയങ്ങൾക്കൊപ്പം മദ്യം കഴിച്ചതാകും പ്രശ‌്നത്തിന് കാരണമെന്നാണ് നിഗമനം. രക്തത്തിൽ വിഷാംശമുണ്ടായിരുന്നതിനാൽ രണ്ട് ദിനം ഡയാലിസിസ് നടത്തിയെന്നും ഇടയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും അതിന് ശേഷം മദ്യപിച്ചിട്ടില്ലെന്നും ബാബു പറയുന്നു.
ബാബു പറഞ്ഞു ഇപ്പോൾ അസ്വസ്ഥതകൾ മാറി വീണ്ടും ഓട്ടോയുമായി സ്റ്റാൻഡിലെത്തിയിരിക്കയാണ്. സംഭവത്തിന് ശേഷം മദ്യപിച്ചിട്ടില്ല.
" രാവിലെ മദ്യപിച്ചുകാെണ്ടിരുന്നപ്പോൾ കണ്ണിൽ ഇരുട്ട് നിറയുന്നപോലെ തോന്നി. വീട്ടിലെത്തി വിശ്രമിച്ചു. വൈകിട്ടോടെയാണ് ഇരു കണ്ണുകളുടെയും കാഴ്ച പൂർണമായും നഷ്ടപ്പെട്ടത്. വെൽഡിംഗ് ജോലി ചെയ്തത് അതിനും ഒരാഴ്ച മുമ്പാണ്. ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല " ഡി. ബാബു