 
കുന്നത്തൂർ: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കുന്നത്തൂർ സ്വദേശി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് സൂചന. കുന്നത്തൂർ ഈസ്റ്റ് രാജേഷ് ഭവനിൽ രാജു - രാധാമണി ദമ്പതികളുടെ മകൻ രാജേഷ്(38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ അർദ്ധ രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് ഇയാളെ മരിച്ച നിലയിൽ താമരശേരി ചുരത്തിൽ ഒൻപതാം ഹെയർപിൻ വളവിന് സമീപം മുപ്പതടിയോളം താഴെ വനപ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ഉണങ്ങിയ പുല്ലിന് മുകളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന് സമീപത്തു നിന്ന് ബാഗും ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് വിവരം താമരശ്ശേരി പൊലീസിനെ അറിയിച്ചത്. പോക്കറ്റിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ സൈബർ സെൽ വഴി പരിശോധിച്ചാണ് ആളെ മനസിലാക്കിയത്. മുൻപ് വിദേശത്തായിരുന്ന രാജേഷ് പത്തനംതിട്ടയിൽ വെൽഡറായി ജോലി നോക്കുകരുന്നു.ഇടയ്ക്കിടെ വയനാട് കൽപ്പറ്റയിലും ജോലിക്ക് പോകുമായിരുന്നു.മടക്ക യാത്രയിൽ ക്ഷീണിതനായി ചുരത്തോട് ചേർന്നുള്ള കലുങ്കിൽ ഇരിക്കുകയും പിന്നീട് എണീറ്റപ്പോൾ ഭാരമുള്ള ബാഗ് എടുക്കവേ ചുരത്തിലേക്ക് വീണ് മരിച്ചെന്നുമാന്നാണ് വിവരം. വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ല് തകർന്നാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു. നാട്ടിലേക്ക് വരികയാണെന്ന് രാജേഷ് മാതാവിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. എന്നാൽ മകന്റെ വരവും കാത്തിരുന്ന മാതാവിന് കാണാൻ കഴിഞ്ഞത് ചേതനയറ്റ ശരീരവും. രജനി ഏക സഹോദരിയാണ്.