mantro

കൊല്ലം: നാളുകളായി​ 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയ പല ജനകീയ പ്രശ്നങ്ങൾക്കും ബഡ്ജറ്റിലൂടെ പരിഹാരമാകുന്നു. കശുഅണ്ടി മേഖലയിലെ പ്രതിസന്ധി മുതൽ അഷ്ടമുടി കായലിലെ മാലിന്യ പ്രശ്നങ്ങൾ വരെ ഇതിൽപ്പെടുന്നു.

 അഷ്ടമുടിക്കായൽ

അഷ്ടമുടിക്കായലിനെ കാത്തിരിക്കുന്ന ദുരന്തത്തെപ്പറ്റിയുളള മുന്നറിയിപ്പായിരുന്നു കേരളകൗമുദി പ്രസിദ്ധീകരിച്ച 'ആഴം മറന്ന അഷ്ടമുടി' പരമ്പര. കായലിന്റെ ശുചീകരണത്തിനായി 10 കോടിയാണ് അനുവദിച്ചത്. കൊല്ലം തുറമുഖം നേരിടുന്ന അവഗണന കേരളകൗമുദി നിരന്തരം വാർത്തയാക്കിയിരുന്നു. തിരുമുല്ലാവാരം തീർത്ഥാടന ടൂറിസത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയിരുന്നു.

 കൊല്ലം തുറമുഖം

ചരക്കു കപ്പലുകൾ പോലും കൊല്ലം തുറമുഖത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നു. എമിഗ്രേഷൻ സൗകര്യങ്ങളുടെ അഭാവം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് തുറമുഖം നേരിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപ അനുവദിച്ചി​ട്ടുണ്ട്. കൂടാതെ കോവളം മുതൽ ഗോവ വരെ നീളുന്ന ക്രൂയിസ് ടൂറിസം പദ്ധതിയും കൊല്ലം തുറമുഖത്തിന് ഗുണകരമാകും.

 ഓപ്പൺ യൂണിവേഴ്സിറ്റി

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുളള നടപടികൾ നീണ്ടു പോയിരുന്നു. ഈ വിഷയം കേരളകൗമുദിയാണ് ഉയർത്തിക്കൊണ്ടുവന്നത്.

 മൺറോതുരുത്ത്

കാലാവസ്ഥാ വ്യതിയാനം മൂലം മൺറോത്തുരുത്തിലെ വീടുകൾ താഴുന്നതും നാശം നേരിടുന്നതും ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് മാതൃകാ വീടുകൾ നിർമ്മിക്കാൻ 2 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയുള്ള പഠനത്തിനും തുക അനുവദിച്ചിട്ടുണ്ട്.

 കൊട്ടാരക്കര തമ്പുരാൻ മ്യൂസിയം

കഥകളിയെ ജീവനു തുല്ല്യം സ്നേഹിച്ചിരുന്ന കൊട്ടാരക്കര തമ്പുരാന്റെ സ്മാരക മ്യൂസിയം നേരിടുന്ന അവഗണനയും കേരളകൗമുദി ജനശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. തമ്പുരാന്റെ പേരിൽ കഥകളി പഠനത്തിന് കേന്ദ്രം ഒരുങ്ങും.

 കശുഅണ്ടി

സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ കൂട്ടത്തോടെ അടഞ്ഞതിനൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിൽ തുടർച്ചയായി തൊഴിൽ ലഭിക്കാത്തതും കേരളകൗമുദി ചർച്ചയാക്കിയിരുന്നു. കശുഅണ്ടി മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബഡ്ജറ്റിൽ ആശ്വാസകരമായ വിഹിതമുണ്ട്. ഫാക്ടറികൾ തുറക്കുന്ന മുറയ്ക്ക്, പലിശയിളവ് നൽകുന്ന വ്യവസ്ഥയോടെ ഫാക്ടറികളുടെ പുനരുജ്ജീവനത്തിന് ഇത്തവണയും വിഹിതമുണ്ട്.