
കൊട്ടാരക്കര: കൊട്ടാരക്കര സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച, പാലക്കാട് മണ്ണാർക്കാട് മണലടി അബൂബക്കർ സിദ്ദിഖിനെ (24) കൊട്ടാരക്കര പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.
ഗൾഫിലായിരുന്ന പ്രതി സോഷ്യൽ മീഡിയ വഴി പരിചയത്തിലാവുകയും പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. കഴിഞ്ഞ മാസം 12ന് സ്കൂളിലേക്കെന്ന് പറഞ്ഞ് വീടുവിട്ട പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.
ഡിവൈ.എസ്.പി ആർ. സുരേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിൽ കുട്ടി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയെന്ന് വ്യക്തമായി. തുടർന്ന് വിവരങ്ങളൊന്നും ലഭിച്ചില്ല. വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി അബൂബക്കർ സിദ്ദിഖ് കഴിഞ്ഞ മാസം 12ന് യു.എ.ഇയിൽ നിന്ന് എത്തുകയും പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയെന്നും പൊലീസിന് ബോദ്ധ്യമായി.
തുടർന്ന് പ്രതിയുടെ പാലക്കാടുള്ള വീട്ടിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കേസിൽ ഹൈക്കോടതി ഹേബിയസ് കോർപ്പസ് റിട്ട് പുറപ്പെടുവിച്ചിരുന്നു. വിശദമായ അന്വേഷണത്തിൽ തമിഴ്‌നാട് തിരുപ്പൂർ പട്ടണത്തിലെ തുണിമില്ല് തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കോളനിയിലെ ഒരു ഒറ്റമുറി വീട്ടിൽ പ്രതി പെൺകുട്ടിയെ രഹസ്യമായി താമസിപ്പിച്ചിരിക്കുന്ന വിവരം ലഭിച്ചു. പെൺകുട്ടിയെ കണ്ടെത്തുകയും അബൂബക്കർ സിദ്ദിഖിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊട്ടാരക്കര എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ കെ.എസ്. ദീപു, കൺട്രോൾ റൂം എസ്.ഐ ആഷിർ കോഹൂർ, സീനിയർ വനിതാ പൊലീസ് ഓഫീസർ ജിജി മോൾ, സി.പി.ഒമാരായ ജയേഷ് ജയപാൽ, ഷിബു കൃഷ്ണൻ, എം.എസ്. ഹരി, എസ്. സലിൽ, എ. നഹാസ്, കെ. അജിത് കുമാർ, എസ്. സുധീർ, സഖിൽ, എ.എസ്.ഐ സഞ്ജീവ് മാത്യു, സി.പി.ഒ മഹേഷ് മോഹൻ എന്നിവരടങ്ങിയ സംഘം ഒരുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.