 
മദീനമുക്ക് - പെരിയൻകാവ് റോഡാണ് തകർന്നത്
പാഴായത് 15 ലക്ഷം
കുന്നത്തൂർ : ശൂരനാട് തെക്ക് പഞ്ചായത്തിലെ മദീനമുക്ക് - പെരിയൻകാവ് റോഡ് നിർമ്മാണത്തിൽ അഴിമതിയെന്ന് ആക്ഷേപം. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് ടാർ ചെയ്തത്.എന്നാൽ ടാർ ഉണങ്ങും മുൻപ് റോഡിന്റെ 'പണി' തീർന്ന അവസ്ഥയാണ് .റോഡിൽ പല ഭാഗത്തും ടാറിന്റെ പൊടി പോലും കാണാനില്ല. മൺപാത തെളിഞ്ഞു കാണാവുന്ന അവസ്ഥയാണ്. നിർമ്മാണം പൂർത്തിയായ ദിവസം തന്നെ റോഡ് തകരുകയായിരുന്നു.
പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ്
മൺപാതയിൽ ടാർ മിശ്രിതം പൂശാതെയും ആവശ്യത്തിന് ടാറും മെറ്റൽ ചിപ്സും ടാറിംഗിന് ഉപയോഗിക്കാതിരുന്നതുമാണ് ഇതിനു കാരണമായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.
പല ഭാഗത്തും ബ്രഷുകൊണ്ട് ടാർ തേച്ചു പോയതായും ഇവർ ആരോപിക്കുന്നു. നാട്ടുകാർ ഏറെ പ്രതീക്ഷയോടെ നാളുകളായി കാത്തിരുന്ന റോഡിന്റെ നിർമ്മാണമാണ് അവതാളത്തിലായത്.അനുവദിച്ച തുകയുടെ പകുതി പോലും നിർമ്മാണത്തിന് ചെലവായിട്ടില്ലെന്നും ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.