
ശാസ്താംകോട്ട : കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനികളെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. കൊല്ലം പുത്തൻതുരുത്ത് സ്വദേശി നീണ്ടകര നീലേശ്വരം തോപ്പിൽ ചേരിയിൽ കുരിശ്ശടിക്ക് സമീപം ആൻസി ഭവനിൽ ജോഷി(29), നീണ്ടകര മേരിലാന്റ് കോളനിയിൽ സോജാ ഭവനിൽ എബി (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്നലെ വൈകിട്ട് 3.30 ന് ആയിരുന്നു സംഭവം. കോളേജ് റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടികളുടെ മധ്യത്തിലൂടെ അമിത വേഗതയിൽ ബൈക്കോടിച്ചെത്തുകയും മോശമായി പെരുമാറുകയും ചെയ്തു. വിദ്യാർത്ഥിനികളിൽ ചിലർ ഇതിനെ ചോദ്യം ചെയ്തതോടെ യുവാക്കൾ മടങ്ങി. പിന്നീട് തിരിച്ചെത്തിയ യുവാക്കൾ ട്രഷറിക്ക് സമീപം വച്ച് തങ്ങളെ ചോദ്യം ചെയ്ത വിദ്യാർത്ഥിനികളിൽ ചിലരുടെ കരണത്തടിക്കുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങുകയും ചെയ്തു.
ആണായിരുന്നുവെങ്കിൽ ചവിട്ടിക്കൂട്ടുമായിരുന്നുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രദേശവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
ശാസ്താംകോട്ട എസ്.ഐ രാജൻബാബുവിന്റെ നേതൃത്വത്തിൽ എ.സി.പി.ഒ അരുൾ,ഗ്രേഡ് എസ്.ഐ ഹാരീസ്, സി.പി.ഒ രഞ്ജു എന്നിവരടങ്ങിയ
സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.