അഞ്ചൽ: ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കുകയില്ലെന്ന ചില റേഷൻ സംഘടനകളുടെ നിലപാട് തള്ളി റേഷൻ കടയുടമകൾ. പുനലൂർ താലൂക്കിൽ ആകെ പ്രവർത്തിക്കുന്ന 163 റേഷൻ കടകളിൽ 10 എണ്ണം ഒഴികെ 153 റേഷൻ കടകളും തുറന്ന് സാധനങ്ങൾ വിതരണം ചെയ്തു. പൊതുപണിമുടക്ക് മൂലം രണ്ടു ദിവസം ജനങ്ങൾക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന് സർക്കാർ ഉത്തരവിട്ടത്. എന്നാൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സർക്കാർ ഉത്തരവിനെതിരെ രംഗത്ത് വരികയും ഞായറാഴ്ച കടകൾ അടച്ചിടുമെന്നും പണി മുടക്ക് ഉള്ള രണ്ടു ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ബഹുഭൂരിപക്ഷം കടയുടമകളും തള്ളിയത്. ഞായറാഴ്ച കടകൾ തുറക്കണമെന്നും പൊതു പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ റേഷൻ ജീവനക്കാരും രംഗത്തിറങ്ങണമെന്നും നേരത്തെ കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) യും കേരള റേഷൻ എംപ്ലോയീസ് യൂണിയൻ ( സി.ഐ.ടി.യു) വും ആഹ്വാനം ചെയ്തിരുന്നു.