photo
കൊട്ടാരക്കര പുലമൺ ജംഗ്ഷൻ

കൊല്ലം: കൊട്ടാരക്കര പുലമൺ കവലയിൽ മേൽപ്പാലം നിർമ്മിക്കാൻ വീണ്ടും ആലോചന. ബൈപ്പാസിന് സാദ്ധ്യത മങ്ങിയതോടെയാണ് മേൽപ്പാലം നിർമ്മിക്കുന്നകാര്യത്തിൽ വീണ്ടും ആലോചന തുടങ്ങിയത്. മേൽപ്പാലം നിർമ്മിക്കാൻ കഴിഞ്ഞ സർക്കാർ 59.75 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ ഫയലിൽ കുരുങ്ങിക്കിടന്നതാണ്. എം.സി റോഡിന്റെയും കൊല്ലം-തിരുമംഗലം ദേശീയപാതയുടെയും വികസനത്തിനായി 1500 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഇതിൽ നിന്ന് മേല്പാലത്തിന്റെ നിർമ്മാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള തുകയും നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷ.

ബൈപ്പാസിന് അനുകൂല സാഹചര്യമില്ല

കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന കവലയാണ് പുലമൺ ജംഗ്ഷൻ. കൊട്ടാരക്കരയുടെ പ്രധാന ഭാഗവും ഇവിടമാണ്. കൊല്ലം, പുനലൂർ, തിരുവനന്തപുരം, അടൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് പുലമൺ കവലയിൽ സംഗമിക്കുന്നത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകൾ ഉൾപ്പെടുന്ന പട്ടണത്തിന്റെ കണ്ണായ ഭാഗത്ത് മേൽപ്പാലം നിർമ്മിക്കുന്നത് ഉചിതമല്ലെന്ന് ആക്ഷേപങ്ങളുണ്ടായപ്പോഴാണ് ഇക്കാര്യത്തിൽ സർക്കാർ മെല്ലെപ്പോക്ക് നടത്തിയത്. പകരം എം.സി റോഡിൽ തിരുവനന്തപുരം റോഡിൽ നിന്ന് തുടങ്ങി അടൂർ ഭാഗത്തേക്കുള്ള ഭാഗത്തെത്തുന്ന രീതിയിൽ ബൈപ്പാസ് നിർമ്മിക്കാൻ ആലോചന നടത്തി. തീർത്തും അനുകൂലമല്ലെന്ന സ്ഥിതി വന്നതോടെയാണ് മേൽപ്പാലം തന്നെ മതിയെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

ആദ്യ ആശയം: സ്റ്റീൽ പാലം

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വെട്ടിക്കവലയിൽ ഒരു ചടങ്ങിനെത്തിയ മന്ത്രി ജി.സുധാകരനോട് മുൻ മന്ത്രി ആർ.ബാലകൃഷ്ണ പിള്ളയാണ് പുലമണിൽ സ്റ്റീൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. മന്ത്രി സമ്മതിച്ചു. എന്നാൽ പിന്നീട് കോൺക്രീറ്റ് മേൽപ്പാലം മതിയെന്ന തീരുമാനമായി. തുകയും അനുവദിച്ചു. പക്ഷെ, തുടർ നടപടികൾ മുടങ്ങി.

മേൽപ്പാലം ഇങ്ങനെ

750 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള മേൽപ്പാലമാണ് നിർമ്മിക്കാൻ തീരുമാനിച്ചത്. 30 മീറ്റർ അകലത്തിൽ 25 തൂണുകളുണ്ടാകും. തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിൽ 2.5 മീറ്റർ വീതിയിലും അടൂർ ഭാഗത്തേക്ക് 1.5 മീറ്റർ വീതിയിലും നടപ്പാതകളും ക്രമീകരിക്കും. ഒരുകിലോമീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡുകളുണ്ടാകും.

അന്തിമ തീരുമാനം ആയിട്ടില്ല

പുലമൺ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പുതിയ സംവിധാനം അനിവാര്യമാണ്. ബൈപ്പാസ് നിർമ്മിക്കുന്നതിനോടാണ് കൂടുതൽ താത്പര്യം. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതുൾപ്പടെ ഒട്ടേറെ സങ്കീർണമായ പ്രശ്നങ്ങളുണ്ട്. മേൽപ്പാലം നിർമ്മിക്കുന്നതിന്റെ സാദ്ധ്യതാ പഠനം നടന്നുവരികയാണ്. അന്തിമ തീരുമാനം ആയിട്ടില്ല.

മന്ത്രി കെ.എൻ.ബാലഗോപാൽ