
പാഡ് വുമൺ അഞ്ജു ബിസ്‌ത് കേരളത്തിന് സ്വന്തം
കൊല്ലം: ആർത്തവ പാഡുകൾ ലോകത്താദ്യമായി വാഴനാരിൽ നിർമ്മിച്ച് 'ദി പാഡ് വുമൺ ഒഫ് ഇന്ത്യ' എന്ന ഖ്യാതി നേടിയ പഞ്ചാബി വനിത അഞ്ജു ബിസ്‌ത് ഇപ്പോൾ കേരളത്തിന്റെ സ്വന്തം. കഴിഞ്ഞ ആഴ്ചയാണ്
ഈ സേവനത്തിന്
നിതി ആയോഗിന്റെ 'വുമൺ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ' ബഹുമതി ലഭിച്ചത്.
ഇരുപത് വർഷമായി മാതാ അമൃതാനന്ദമയീ മഠത്തിന്റെ ഭാഗമായി കേരളത്തിലാണ്. വാഴപ്പോള വെയിലത്ത് ഉണക്കി സംസ്‌കരിച്ച നാരുകൊണ്ട് നിർമ്മിച്ച് കോട്ടൺ തുണി പൊതിഞ്ഞ 'സൗഖ്യം' പാഡുകൾ ലോകത്താകെ ഹിറ്റായി. പച്ചവെള്ളത്തിൽ കഴുകി ഉണക്കി ഉപയോഗിക്കാവുന്ന പാഡ് മൂന്ന് വർഷം വരെ ഉപയോഗിക്കാം.
ഓൺ ലൈനിലാണ് പ്രധാന വിൽപ്പന. അമേരിക്ക അടക്കം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
അനുഭവമാണ് 'സൗഖ്യം'
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് മേരിലാൻഡിൽ നിന്ന് എം.ബി.എയും എം.എസും നേടി അവിടത്തെ ഒരു മാനേജ്മെന്റ് കൺസൾട്ടിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അഞ്ജു. 2003ൽ നാട്ടിൽ തിരിച്ചെത്തി അമൃത യൂണിവേഴ്സിറ്റിയിൽ എൺവയൺമെന്റൽ സയൻസ് പ്രൊഫസറായി.
2013ൽ അമൃതാനന്ദമയി മഠം ഗ്രാമങ്ങൾ ദത്തെടുത്തപ്പോൾ രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ പിന്നാക്ക ഗ്രാമങ്ങളിൽ പ്രവർത്തിച്ച വിപുലമായ അനുഭവങ്ങളാണ് അഞ്ജു ബിസ്‌തിനെ 'സൗഖ്യ'ത്തിലേക്ക് നയിച്ചത്.
...............................................
5 ലക്ഷം:
വിതരണം ചെയ്ത
പാഡുകൾ
350 രൂപ:
5 പാഡ് അടങ്ങുന്ന
പാക്കറ്റിന് വില
3 വർഷംവരെ:
വൃത്തിയാക്കി
ഉപയോഗിക്കാം
`ഗ്രാമീണ സ്ത്രീകൾക്ക് വരുമാനം, അവരുടെ ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സൗഹ്യദം എന്നിവയാണ് ലക്ഷ്യം.'
-അഞ്ജു ബിസ്‌ത്