deepak-nair-hs

കുന്നിക്കോട്: രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകാത്ത മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കുന്നിക്കോട് വൃന്ദാവനത്തിൽ വി.ആർ. ഹരി- ശോഭമോൾ ദമ്പതികളുടെ മകൻ എച്ച്.എസ്. ദീപക് നായർ (18) ആണ് തൂങ്ങി മരിച്ചത്.

പുനലൂർ ഭാരത് മാതാ ഐ.ടി.ഐയിലെ വിദ്യാർത്ഥിയാണ് ദീപക്. പരീക്ഷക്കാലമായതിനാൽ രക്ഷിതാക്കൾ ദീപക്കിന് ഫോൺ നൽകിയിരുന്നില്ല. ഇന്നലെ രാവിലെ 8ഓടെ ദീപക് തന്റെ വസ്ത്രങ്ങൾ കഴുകിയിട്ട ശേഷം വീണ്ടും ഫോൺ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതോടെ പിണങ്ങി മുറിയിൽ കയറി വാതിൽ അടച്ചു. ഏറെ നേരമായിട്ടും പുറത്തു വരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ വാതിലിൽ മുട്ടി വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സംശയം തോന്നി സമീപവാസികളെ വിളിച്ചുവരുത്തി കതക് തുറന്നപ്പോൾ ഫാനിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് കുരുക്കുണ്ടാക്കി കെട്ടിത്തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. ഉടൻ താഴെയിറക്കി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ദേവിക സഹോദരിയാണ്. വിളക്കുടി മുൻ ഗ്രാമപഞ്ചായത്തംഗം വി.ആർ.ജ്യോതിയുടെ സഹോദരന്റെ മകനാണ് ദീപക്.