
അമൃതപുരി: ലോകശാന്തിക്കായി മാതാ അമൃതാന്ദമയി മഠത്തിൽ സന്യാസിനി, ബ്രഹ്‌മചാരിണിമാരുടെ കാർമ്മികത്വത്തിൽ വിശ്വകല്യാണ യജ്ഞം നടന്നു. 108 പേരാണ് യജ്ഞത്തിന് കാർമ്മികത്വം വഹിച്ചത്.
മാതാ അമൃതാനന്ദമയിയുടെ സാന്നിദ്ധ്യത്തിൽ ബുധനാഴ്ച പുലർച്ചെ അഞ്ചോടെ യജ്ഞവേദി ഉണർന്നു. ആറോടെ സ്വാമി തുരീയാമൃതാനന്ദ പുരിയും സ്വാമിനി കൃഷ്ണാമൃത പ്രാണയും ചേർന്ന് നിലവിളക്ക് തെളിച്ച് യജ്ഞത്തിന് ആരംഭം കുറിച്ചു. തുടർന്ന് വേദമന്ത്രങ്ങളുടെയും അഗ്‌നിയുടെയും പ്രഭാവത്തിൽ അന്തരീക്ഷം ആത്മീയഭാവത്തിൽ ലയിക്കുന്ന അപൂർവമായ നിമിഷങ്ങൾക്കാണ് അമൃതപുരി സാക്ഷ്യം വഹിച്ചത്.
ആശ്രമത്തിന്റെ പ്രധാന ഹാളിൽ ഭക്തരെ സാക്ഷിയാക്കി I08 ഗണപതി, നവഗ്രഹ, മൃത്യുഞ്ജയ ഹോമങ്ങൾ സന്യാസിനിമാരും ബ്രഹ്‌മചാരിണിമാരും ചേർന്ന് നിർവഹിച്ചു. 'മുന്നിൽ നിന്ന് നയിക്കാൻ സ്ത്രീയെ പ്രാപ്തയാക്കണം' എന്ന സന്ദേശം കൂടിയാണ് 108 സന്യാസിനിമാരും ബ്രഹ്‌മചാരികളും ചേർന്ന് വിശ്വകല്യാണ യജ്ഞത്തിലൂടെ ലോകത്തിനായി സമർപ്പിച്ചത്.
കടലിലും പുഴകളിലും മലകളിലും വനത്തിലും പക്ഷിമൃഗാദികളിലും മനുഷ്യരിലുമെല്ലാം ശാന്തിയുടെ വെളുത്ത പുഷ്പങ്ങൾ വീഴുന്ന മനോഹരമായ നിമിഷം ധ്യാനനിരതമായ മനസിൽ തെളിയിക്കാൻ എല്ലാവർക്കും സാധിക്കട്ടേയെന്ന് യജ്ഞത്തിന്റെ സമാപനത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു.
അമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രസാദ വിതരണത്തോടെയാണ് വിശ്വകല്യാണ യജ്ഞം പൂർണമായത്. വിശ്വശാന്തിക്കായി മാതാ അമൃതാനന്ദമയി വിഭാവനം ചെയ്ത 'ശിവം സുന്ദരം'- വിശ്വ കല്യാണ യജ്ഞം അമൃതപുരിക്ക് പുറമേ മാതാ അമൃതാന്ദമയി മഠത്തിന് കീഴിലുള്ള ലോകത്തെ എല്ലാ ആശ്രമങ്ങളിലും നടന്നു.
""
മഹാമാരിയുടെയും യുദ്ധത്തിന്റെയും കാലത്ത് എല്ലാവർക്കും നല്ലത് വരാനും ലോകം മുഴുവൻ ശാന്തി പടരാനും നമ്മൾ ഓരോരുത്തരും മനസിനെ റീചാർജ് ചെയ്യണം.
മാതാ അമൃതാനന്ദമയി