കുന്നംകുളം: മനോരോഗികൾക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം നൽകിവരുന്ന ഗുളികകളും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നിരവധി കേസുകളിലെ പ്രതികളായ ചാവക്കാട് മണത്തല തെരുവത്ത് പീടയേക്കൽ വീട്ടിൽ അൻഷാസ് ്(40), ചൂണ്ടൽ പെലക്കാട്ടു പയ്യൂർ അമ്പലത്ത് വീട്ടിൽ ഹാഷിം (20) എന്നിവരെ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും ചേർന്ന് കാണിപ്പയ്യൂർ വച്ച് അറസ്റ്റ് ചെയ്തു. 200 നൈട്രോ സാംപം ഗുളികകളും മൂന്നുഗ്രാം എം.ഡി.എം.വിയുമായി കാറിൽ വിൽപ്പനയ്ക്ക് വരുമ്പോഴാണ് കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിൽ യുവാക്കളെ അറസ്റ്റ് ചെയ്തത്.
ഡോക്ടർമാരുടെ പേരിൽ വ്യാജമായും മറ്റും സംഭരിക്കുന്ന കുറിപ്പടികൾ ഉപയോഗിച്ച് പല മെഡിക്കൽ ഷോപ്പുകളിൽ നിന്നുമായാണ് ഇത്രയും നൈട്രോ സാംപം ഗുളികകൾ വിൽപ്പനയ്ക്കായി ഇവർ സംഘടിപ്പിച്ചിട്ടുള്ളത്. മാരക മയക്കുമരുന്നായ എം.ഡി.എം.എ ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് ഫോൺ വിളിച്ചാൽ സ്ഥലത്ത് എത്തിച്ചു കൊടുക്കുക എന്നതാണ് ഇവരുടെ രീതി. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് അൻഷാസ്, എറണാകുളം, പാലക്കാട് ജില്ലകളിൽ ജയിലുകളിൽ കിടന്നിട്ടുണ്ട്.
അറസ്റ്റ് ചെയ്ത സംഘത്തിൽ കുന്നംകുളം സി.ഐയ്ക്കു പുറമെ എസ്.ഐ. സക്കീർ ഹുസൈൻ, മണികണ്ഠൻ, എസ്.സി.പി.ഒമാരായ സന്ദീപ്, ഓമന, ലഹരിവിരുദ്ധ സംഘത്തിലെ അംഗങ്ങളായ എസ്.ഐ. സുവ്രതകുമാർ, പി. രാകേഷ്, കെ. ഗോപാലകൃഷ്ണൻ, എസ്.ആർ.സി.പി.ഒമാരായ ടി.വി. ജീവൻ, എം.എസ്. ലകേഷ്, ആശിഷ്.കെ , ശരത്ത്.എസ്, സുജിത് എന്നിവരുമുണ്ടായിരുന്നു.