thevar-purappade
തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഭക്തിസാന്ദ്രം

തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഭക്തിസാന്ദ്രം. രാമമന്ത്രധ്വനികളുമായി ആയിരക്കണക്കിന് ഭക്തർ രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.44നും 3.30നും ഇടയിലായിരുന്നു പുറപ്പാട് ചടങ്ങ്.

ക്ഷേത്രം ഊരായ്മക്കാരായ ചേലൂർ, പുന്നപ്പുള്ളി, ചേലൂർ മനകളിലെ നമ്പൂതിരിമാർ കുളിച്ച് ഈറനുടുത്ത് വന്ന് ക്ഷേത്രമണ്ഡപത്തിലിരുന്നു തേവരെ എഴുന്നള്ളിക്കാൻ അനുവാദം നല്കി. തുടർന്ന് തൃക്കോൽശാന്തി തേവരെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ബ്രാഹ്മണിപ്പാട്ടിനും പറയ്ക്കും ശേഷം തേവരെ കിഴക്കെ നടയിലേക്ക് എഴുന്നള്ളിച്ചു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആന പഴയന്നൂർ ശ്രീരാമന്റെ പുറത്തേക്ക് സ്വർണ്ണക്കോലം കയറ്റി. ഈ സമയം 1501 കതിനവെടികൾ മുഴങ്ങി. രണ്ടാനകളുടെ അകമ്പടിയോടെ ക്ഷേത്രപ്രദക്ഷിണം വച്ച ശേഷം പടിഞ്ഞാറെ നടപ്പുരയിലെത്തി പറകൾ സ്വീകരിച്ചു. തുടർന്ന് മതിൽക്കെട്ടിന് പുറത്തേക്കിറങ്ങിയ തേവർ അഞ്ചാനകളോടെ സേതുകുളം ആറാട്ടിന് പുറപ്പെട്ടു. ആറാട്ടിനു ശേഷം തിരിച്ചെഴുന്നള്ളിയ തേവർ പടിപ്പുരക്കൽ പടിക്കൽ ആദ്യപറ സ്വീകരിച്ചു.

പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് തേവർ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിയത്. ക്ഷേത്രത്തിലെത്തി മറ്റു പൂജകൾക്കുശേഷം തേവരെ പാണികൊട്ടിപുറത്തേക്ക് എഴുന്നള്ളിച്ചു. ചുറ്റമ്പലത്തിനകത്തെ കിണറ്റിൻകരയിൽ ചെമ്പിലാറാട്ട് നടത്തി. ശേഷം അത്താഴപൂജയും അത്താഴശീവേലിയും നടന്നു. സി.സി. മുകുന്ദൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അംഗങ്ങളായ വി.കെ. അയ്യപ്പൻ, എം.ജി. നാരായണൻ, ദേവസ്വം കമ്മിഷണർ എൻ. ജ്യോതി, ഡപ്യൂട്ടി കമ്മിഷണർ പി.ഡി. ശോഭന, തൃപ്രയാർ ദേവസ്വം മാനേജർ എം. മനോജ്കുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.