
തൃപ്രയാർ: കിഴക്കേ കരയിലെ ഗ്രാമപ്രദക്ഷിണത്തിനായി തൃപ്രയാർ തേവർ പുഴ കടന്നു. സ്വന്തം പള്ളിയോടത്തിലാണ് തേവർ പുഴ കടന്നത്. തിങ്കളാഴ്ച സന്ധ്യക്ക് തേവരെ യാത്രയാക്കാൻ പടിഞ്ഞാറെ കരയിലും വരവേൽക്കാൻ കിഴക്കെക്കരയിലും നിരവധി ഭക്തർ തടിച്ചുകൂടി. നിയമവെടിക്ക് ശേഷമായിരുന്നു തേവരുടെ യാത്ര.
പുറത്തേക്കെഴുന്നള്ളിയ തേവർ മൂന്ന് തവണ ക്ഷേത്രത്തെ പ്രദക്ഷിണം വച്ചു. തൃക്കോൽ ശാന്തി തേവരുടെ ചിലമ്പ് പള്ളിയോടത്തിലെ ചേങ്ങിലയിൽ ഘടിപ്പിച്ചു. തിടമ്പുള്ള കോലം എഴുന്നള്ളിച്ച് വച്ചു. കുത്തുവിളക്ക് കോലത്തിന് മുന്നിൽ പിടിച്ചു. തുടർന്ന് തൃക്കോൽ ശാന്തി ഓടം തുഴഞ്ഞു. ഈ സമയം ഇരുകരകളിൽ നിന്നും ശംഖനാദം മുഴങ്ങി. നിലയ്ക്കാത്ത രാമനാമവും ഉയർന്നു. തേവർ കിഴക്കെ കരയിലെത്തിയതോടെ കർപ്പൂരദീപങ്ങളും കരിമരുന്ന് പ്രയോഗവും വരവേറ്റു. മണ്ഡപത്തിൽ ഇറക്കി എഴുന്നള്ളിച്ച തേവർക്ക് ആമലത്തു തറവാട്ടുകാർ പറ നിറച്ചു.
തുടർന്ന് മൂന്നാനകളോടെ കിഴക്കെനട പൂരം ആരംഭിച്ചു. ദേവസ്വം രവിപുരം ഗോവിന്ദൻ സ്വർണ്ണക്കോലം വഹിച്ചു. വൈക്കം ചന്ദ്രൻ, തൃപ്രയാർ രമേശ്, ചെറുശ്ശേരി ശ്രീകുമാർ, പനങ്ങാട്ടുകര പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം കൊട്ടിത്തിമിർത്തു. ശേഷം തേവർ ഊരായ്മ ഇല്ലങ്ങളായ ചേലൂർ, പുന്നപ്പുള്ളി മന, ജ്ഞാനപ്പിള്ളി മന, മുറ്റിച്ചൂർ കൊട്ടാരം, കുന്നത്തുമന എന്നിവിടങ്ങളിൽ പറ നിറച്ചു. തുടർന്ന് കുട്ടൻകുളം ക്ഷേത്രത്തിൽ ഇറക്കി പൂജയും ആറാട്ടും കഴിഞ്ഞ് തിരിച്ചെത്തി.
തന്ത്രി ഇല്ലങ്ങളിൽ പൂരം ഇന്ന്
തൃപ്രയാർ: ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായുള്ള തൃപ്രയാർ തേവരുടെ തന്ത്രി ഇല്ലങ്ങളിലെ പൂരം ഇന്ന്. രാവിലെ പുത്തൻകുളത്തിൽ ആറാട്ട് കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിൽ എഴുന്നള്ളും. വൈകീട്ട് സ്വർണ്ണക്കോലത്തിൽ പള്ളിയോടത്തിൽ പുഴ കടക്കുന്ന തേവർ, തന്ത്രി ഇല്ലത്തേക്ക് എഴുന്നള്ളും. ആമലത്തുപടിക്കൽ നിയമവെടി കഴിഞ്ഞ് വാലത്ത് തറവാട്, ചെറുമുക്ക് മന, പായ്ക്കാട്ട് മന എന്നിവിടങ്ങളിൽ നിന്നും പറ സ്വീകരിച്ച് തന്ത്രി ഇല്ലത്തേക്കെത്തും. തന്ത്രി ഇല്ലത്തെ പൂജകൾക്ക് ശേഷം ചെമ്പിലാറാട്ട്. അവിടെ നിന്നും പുറപ്പെടുന്ന ഭഗവാൻ വൈറ്റിലാശ്ശേരി നിയമവെടിയും കഴിഞ്ഞ് ആവണങ്ങാട്ട് കളിരിയിലെ പറ സ്വീകരിച്ച് വിഷ്ണുമായ ഭഗവാനെയും കൂട്ടി മുരിയാംകുളങ്ങര ക്ഷേത്രം വഴി തിരിച്ചെത്തും.