olakara
കളക്ടർ ഹരിത വി.കുമാർ ഒളകര ആദിവാസി കോളനി സന്ദർശിക്കുന്നു.

തൃശൂർ: ഒളകരയിൽ ആദിവാസികൾക്ക് വനഭൂമി വിതരണം ചെയ്യുന്നതിനായി സർവേ നടത്തിയ സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർ ഹരിത.വി.കുമാർ. ഇന്നലെ രാവിലെ 11 മണിയോടെയാണ് കളക്ടർ ഒളകര കോളനിയിലെത്തിയത്. ഒളകരയിലെ 44 ആദിവാസി കുടുംബങ്ങൾക്ക് വനഭൂമി നിയമപ്രകാരം ഭൂമി നൽകുന്നതിനായി വനത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കിയിരുന്നു. സർവേ പൂർത്തിയാക്കിയ വനഭൂമിയിലെ താളിക്കുഴി, കരികാളി അമ്പലം, ആനക്കുഴി, ശ്മശാനം എന്നീ സ്ഥലങ്ങളാണ് കളക്ടർ സന്ദർശിച്ചത്. ഒളകര ആദിവാസി മൂപ്പത്തി മാധവിയോടും ഊര് നിവാസികളോടും സംസാരിച്ച് കളക്ടർ അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു.
ആദിവാസി ഊരിലേക്കുള്ള റോഡും ശ്മാശനത്തിലേക്കുള്ള വഴിയും ഷെഡും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മിക്കാൻ ഫോറസ്റ്റ് അധികൃതർ അനുമതി നൽകിയാൽ നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ പറഞ്ഞു.
ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.പി. സുനിൽ കുമാർ, സെക്ഷൻ ഓഫീസർമാരായ കെ.റിയാസ്, കെ.ബൈജു, പീച്ചി എ.എസ്.ഐ അജികുമാർ, ട്രൈബൽ എക്‌സ്റ്റെൻഷൻ ഓഫീസർ സവിത, ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു, ബി.ഡി.ഒ ബൈജു, വാർഡ് മെമ്പർ സുബൈദ, തുടങ്ങിയവർ കളക്ടർക്കൊപ്പം കോളനി സന്ദർശിച്ചു.

ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുന്നതിനുള്ള നിയമതടസങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
-ഹരിത വി.കുമാർ
(കളക്ടർ)