
വാടാനപ്പിള്ളി: നടൻ സുരേഷ് ഗോപിയുടെ പുതിയ സിനിമയിലെ കഥാപാത്രത്തെ ചിരട്ടകൾ കൊണ്ട് രൂപപ്പെടുത്തിയ യുവാവിന്റെ കലാപ്രകടനം ശ്രദ്ധേയമാകുന്നു. തളിക്കുളം എടശ്ശേരി കാഞ്ഞങ്ങാട്ട് ജയേഷാണ് അയ്യായിരം ചിരട്ടകൾ കൊണ്ട് സുരേഷ് ഗോപിയുടെ പാപ്പൻ സിനിമയിലെ കഥാപാത്രത്തെ നിർമ്മിച്ചത്.
താരത്തോടുള്ള ഇഷ്ടമാണ് കലാപ്രകടനത്തിന് പിന്നിലെന്ന് ജയേഷ് പറയുന്നു. മൂന്ന് മാസത്തെ അദ്ധ്വാനമെടുത്താണ് ചിരട്ടകളാൽ താരത്തിന്റെ പുതിയ കഥാപാത്രം രൂപപ്പെടുത്തിയത്. സുഹൃത്തുക്കൾ മുഖേനയാണ് അയ്യായിരം ചിരട്ടകൾ ശേഖരിച്ചത്. വെള്ള, കറുപ്പ്, ചാര നിറങ്ങളിലുള്ള എമൽഷൻ പെയ്ന്റാണ് ചിരട്ടകൾക്ക് നൽകിയത്. വാട്ടർ സീലറും, പ്രൈമറും ഇതോടൊപ്പം ഉപയോഗിച്ചു. മുപ്പതടിയോളം വലിപ്പത്തിലാണ് പാപ്പൻ കഥാപാത്രത്തെ ചിരട്ടകൾ കൊണ്ട് സൃഷ്ടിച്ചത്. ബോട്ടിൽ ആർട്ടിലടക്കം ഏറെ മികവ് കണ്ടെത്തിയ പ്രതിഭ കൂടിയാണ് ജയേഷ്. മൂന്നര വയസുകാരിയായ മകൾ ദേവർഷയും, ഭാര്യ റിനിഷയും, മാതാപിതാക്കളായ രാജനും, കോമളയ്ക്കുമൊപ്പമാണ് ജയേഷിന്റെ താമസം.
ഇവർ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റുടമ ഹാഫിസിന്റെ മകൻ നാസിഫും ജയേഷിന്റെ പ്രയത്‌നത്തിന് ഒപ്പം കൂടി. പ്രിയ താരം തന്റെ കലാപ്രകടനം കാണാനെത്തുന്നതും കാത്തിരിക്കുകയാണ് ജയേഷ്.
സി.പി.എം പതാക ജാഥയ്ക്ക് സ്വീകരണം
തൃശൂർ : കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വയലാറിൽ നിന്ന് ആരംഭിക്കുന്ന പതാക ജാഥയ്ക്ക് ജില്ലയിൽ സ്വീകരണം നൽകും. നാളെ രാവിലെ 8.30 ന് പൊങ്ങത്ത് വച്ച് ജില്ലയിലേക്ക് സ്വീകരിക്കും. ഉച്ചയ്ക്ക് പുതുക്കാട് സമാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പുറപ്പെടുന്ന ജാഥ വൈകീട്ട് വടക്കാഞ്ചേരിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം കേന്ദ്രക്കമ്മിറ്റി അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റംഗം പി.കെ.ബിജു സംസാരിക്കും. മൂന്നിന് രാവിലെ വടക്കാഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ 9.30ന് ചെറുതുരുത്തിയിൽ പാലക്കാട് ജില്ലയ്ക്ക് കൈമാറും. ജാഥയിൽ ജില്ലയിലെ 16 ഏരിയകളിൽ നിന്നുള്ള ആയിരത്തോളം അത്ലറ്റുകൾ പങ്കെടുക്കും. എം.സ്വരാജാണ് ജാഥാ ക്യാപ്റ്റൻ.