photo

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അനിശ്ചിതമായി നീളുന്നതോടെ അപേക്ഷ സമർപ്പിച്ച് വീടും സ്വപ്നം കണ്ടിരിക്കുന്ന 9.2 ലക്ഷം കുടുംബങ്ങൾ ആശങ്കയിൽ. കൊവിഡ് കാലത്ത് നടപടികൾ മുന്നോട്ട് നീങ്ങിയെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപന കുറവാണ് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയത്. ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രഖ്യാപിക്കാൻ മൂന്നു വട്ടം തീയതി നിശ്ചയിച്ചെങ്കിലും നടപ്പായില്ല. ഒടുവിൽ നിശ്ചയിച്ച് പ്രകാരം ഈമാസം 15 നാണ് കരട് പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. ഒൻപത് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയായിലെങ്കിൽ പാവപ്പെട്ടവർ വീണ്ടും വലയും.

ആദ്യഘട്ടത്തിൽ നിശ്ചയിച്ചതും തദ്ദേശമന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞതും അനുസരിച്ചാണെങ്കിൽ ഡിസംബർ ഒന്നിനായിരുന്നു കരട് പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. കരട് പട്ടികയെങ്കിലും പ്രസിദ്ധീകരിച്ചാൽ അർഹതയുണ്ടോ ഇല്ലയോയെന്ന് പാവപ്പെട്ടവർക്ക് അറിയാനെങ്കിലും കഴിയും.

ഫീൽഡുതല പരിശോധനയ്ക്ക് കൃഷിവകുപ്പിന്റെ അനുമതിയില്ലാതെ കൃഷി അസിസ്റ്റന്റുമാരെ തദ്ദേശവകുപ്പ് നിയോഗിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമായത്. ഉത്തരവ് വിവാദമായി. പരിശോധനയ്ക്ക് നിയോഗിച്ചവരിൽ പെടുന്ന കൃഷി അസിസ്റ്റന്റുമാരെ വിട്ടുനൽകാനാവില്ലെന്ന് കൃഷിവകുപ്പ് പകരം ഉത്തരവിറക്കി. സാഹചര്യം വിശദീകരിച്ച് കൂടുതൽ സമയം ആവശ്യപ്പെട്ട് ലൈഫ് മിഷൻ തദ്ദേശവകുപ്പിന് കത്തും നൽകി.

പ്രാദേശികതലത്തിൽ കൃഷി അസിസ്റ്റന്റുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, വി.ഇ.ഒമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെയാണ് അപേക്ഷരെക്കണ്ട് അവസ്ഥ പരിശോധിക്കാൻ നിയോഗിച്ചത്. നവംബർ ഒന്നു മുതലാണ് പരിശോധന ആരംഭിച്ചത്. എന്നാൽ കൃഷി ഇതര ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥരൈ നൽകാനാവില്ലെന്നായിരുന്നു കൃഷി വകുപ്പിന്റെ നിലപാട്. ഇതോടെ പരിശോധനയ്ക്ക് ആളില്ലാതായി. തുടർന്ന് പരിശോധന പൂർത്തിയാക്കാൻ ഡിസംബർ 19 വരെ നീട്ടി നൽകിയെങ്കിലും തർക്കം അവസാനിച്ചില്ല. ചീഫ് സെക്രട്ടറി തലത്തിൽ നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. തുടർന്ന് മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്ത വിഷയത്തിൽ ഇരുവകുപ്പുകളുടെയും മന്ത്രിമാർ പരസ്പരം വാദപ്രതിവാദങ്ങളിലും ഏർപ്പെട്ടു. കൃഷിവകുപ്പിന കൂടാതെ വിദ്യാഭ്യാസവകുപ്പിനെ കൂടി നിയോഗിക്കാമെന്ന് ചർച്ചകൾ ഉയർന്നെങ്കിലും മന്ത്രിമാരായ പി.പ്രസാദും വി.ശിവൻകുട്ടിയും എതിർപ്പ് അറിയിച്ചതോടെ വിഷയം തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ തദ്ദേശവകുപ്പ് ഒറ്റയ്ക്ക് പരിശോധന പൂർത്തിയാക്കുമെന്നും ഈ മാസം 28ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ കൊവിഡ് മൂന്നാംതരംഗം കാരണം തദ്ദേശജീവനക്കാർക്ക് പരിശോധനയിൽ സജീവമാകാൻ കഴിഞ്ഞില്ല.

ഇതോടെയാണ് ഇപ്പോൾ മാർച്ച് 15 ലേക്ക് എത്തിയത്. പ്രാഥമിക പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ തയ്യാറാക്കിയ പട്ടികയിൽ ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ സൂപ്പർചെക്ക് നടത്താനും ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധന നടത്തിയ തദ്ദേശവകുപ്പിലെ ജീവനക്കാരെയും ഐ.സി.ഡി.എസ് സൂപ്പർവൈസർമാരെയും ഒഴിവാക്കി മറ്റു വകുപ്പുകളിലെ ജൂനിയർ സൂപ്രണ്ട് വരെയുള്ളവരെ കളക്ടർമാർ നിയോഗിച്ച് മാർച്ച് 15 ന് മുമ്പ് വാർഡുതല പുനഃപരിശോധന പൂർത്തിയാക്കണമെന്നാണ് പുതിയ ഉത്തരവ്. ആദ്യമായാണ് ഗുണഭോക്തൃപട്ടിക തയ്യാറാക്കുന്നതിന് മുന്നോടിയായി സൂപ്പർചെക്ക് നടത്തുന്നത്. പ്രാഥമിക പട്ടികയിൽ അനർഹരായവർ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പിക്കുകയാണ് സൂപ്പർചെക്കിന്റെ ലക്ഷ്യം. തുടർനടപടികൾ പൂർത്തിയാക്കി ഏപ്രിൽ 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ അവശേഷിക്കുന്ന അപേക്ഷകളുടെ പരിശോധനയും കളക്ടർമാരുടെ സൂപ്പർചെക്കും പൂർത്തിയാക്കി ഒൻപത് ദിവസത്തിനുള്ളിൽ കരട് പട്ടിക പ്രസിദ്ധീകരിക്കാനാകുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരും.

9.2 ലക്ഷം അപേക്ഷകർ

ജില്ല തിരിച്ച്

തിരുവനന്തപുരം - 1,16,766

കൊല്ലം - 82,803

പത്തനംതിട്ട - 27,832

ആലപ്പുഴ - 63,934

എറണാകുളം - 56,874

കോട്ടയം - 44,872

ഇടുക്കി - 60,006

തൃശൂർ - 77,667

പാലക്കാട് - 1,36,235

മലപ്പുറം - 82,456

കോഴിക്കോട് - 55,184

വയനാട് - 38,963

കണ്ണൂർ - 38,545

കാസർകോട് - 38,123