തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ഒരുക്കുന്ന കലയുടെ പെൺപൊലിമ ലോകവനിതാദിനമായ നാളെ കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ പ്രമുഖ നർത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യത്തോടെ ആരംഭിക്കും.
ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാപരിപാടി വൈകിട്ട് 6.30ന് ഡി.ജി.പി ഡോ.ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും. പദ്മശ്രീ ലക്ഷ്മിക്കുട്ടിഅമ്മ മുഖ്യാതിഥിയാകും. തുടർന്ന് വൈക്കം വിജയ ലക്ഷ്മിയും അഖില ആനന്ദും ഇഷാൻ ദേവും ഒരുക്കുന്ന സംഗീതനിശ. എല്ലാ ദിവസവും രാത്രി 7നാണ് കലാവിരുന്ന്.
ത്രിദിന ഒഡീസി ശില്പശാലയ്ക്കും ആദ്യദിനം തുടക്കമാകും. ശില്പശാല നയിക്കുന്ന അട്ടാഷി മിശ്രയ്‌ക്കൊപ്പം ഇതിലെ പങ്കാളികൾക്കും കലാവിരുത് പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. രജിസ്റ്റർ ചെയ്യാൻ ഫോ: 9288001155, 9288001198.
9ന് നാടകാഭിനേത്രി ശൈലജ പി. അമ്പുവും സംഘവും അവതരിപ്പിക്കുന്ന നവോത്ഥാനഗാനങ്ങളും നാടൻപാട്ടുകളും ഭാവ്ന ദീക്ഷിതും സംഘവും അവതരിപ്പിക്കുന്ന മയൂരനൃത്തവും നടക്കും. 10ന് ദേവിക സജീവന്റെ 'ഷെറോ' എന്ന കണ്ടംപററി ഡാൻസും, ശബ്നം റിയാസിന്റെ കവ്വാലി നിശയും നടക്കും.
11ന് രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ നാടകക്കൂട്ടായ്മയായ മഴവിൽധനിയുടെ 'പറയാൻ മറന്ന കഥകൾ' എന്ന നാടകവും ഒഡീസി ശില്പശാലയിലെ പങ്കാളികൾക്കൊപ്പം അട്ടാഷി മിശ്ര അവതരിപ്പിക്കുന്ന ഒഡീസി നൃത്തവും.
ഇന്ന് ഒരു കുടുംബം മാത്രം അവതരിപ്പിച്ചുവരുന്നതായി കരുതുന്ന 'നോക്കുവിദ്യ' എന്ന തനതുകലാരൂപമാണ് 12ലെ മുഖ്യ ആകർഷണം. പദ്മശ്രീ നല്കി രാജ്യം ആദരിച്ച മൂഴിക്കൽ പങ്കജാക്ഷിയമ്മയും സംഘവുമാണ് അവതരിപ്പിക്കുന്നത്. തുടർന്ന് പദ്മശ്രീ പുരസ്‌കാരം ലഭിച്ച കമാലിനി അസ്താനയും നളിനി അസ്താനയും ചേർന്നൊരുക്കുന്ന കഥക് നൃത്തം. 13ന്
വിഭാഗ് മ്യൂസിക് ബാൻഡിനൊപ്പം സിന്ധു ഗിരീഷ് വീണയിൽ ഒരുക്കുന്ന ഗാനവിരുന്നും സന്ധ്യ മനോജും ഡോ. രതീഷ് ബാബുവും ഒഡീസി – കുച്ചിപ്പുടി ജുഗൽബന്ദിയും ഉണ്ടാകും
14ന് പ്രമുഖ മോഹിനിയാട്ട നർത്തകി ഗോപിക വർമ്മയുടെ 'ഛായാമുഖി'യും രാജലക്ഷ്മി സെന്തിലും ചിത്ര അയ്യരും പാടിനിറയുന്ന സംഗീതരാവും ഉണ്ടാകും. ക്രാഫ്റ്റ് വില്ലേജിലെ പ്രവേശന ടിക്കറ്റെടുത്ത് കലാപരിപാടി ആസ്വദിക്കാം.