
കാണാനില്ലെന്ന പരാതിയിൽ പൊലീസ് ഉഴപ്പിയെന്ന് സഹോദരി
കാട്ടാക്കട: വീരണകാവ് അരുവിക്കുഴി ഏഴാമൂഴി സ്വദേശിയായ ഗായത്രിയുടെ (24) മരണത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. കാട്ടാക്കടയിൽ പോവുകയാണെന്ന് പറഞ്ഞ് ശനിയാഴ്ച ഉച്ചയോടെയാണ് ഗായത്രി വീട്ടിൽ നിന്നിറങ്ങിയത്. തിരികെ വരാത്തതിനാൽ മാതാവ് സുജാതയും വിദ്യാർത്ഥിയായ സഹോദരി ജയശ്രീയും ശനിയാഴ്ച വൈകിട്ട് 7ഓടെ കാട്ടാക്കട പൊലീസിൽ പരാതി നൽകി.
മകളെ കാണാനില്ലെന്നും മകളുടെ ഫോണിൽ നിന്ന് ഭീഷണിയുടെ സ്വരത്തിൽ യുവാവ് സംസാരിച്ചെന്നും അവർ പൊലീസിനോട് പറഞ്ഞു. ഗായത്രിക്ക് ഫോൺ കൈമാറാൻ ആവശ്യപ്പെട്ടിട്ടും യുവാവ് തയ്യാറായില്ലെന്നും, മകളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പൊലീസിനെ സമീപിച്ചത്. എന്നാൽ ഉഴപ്പൻ മട്ടിൽ പരാതി വാങ്ങിയശേഷം നോക്കാമെന്ന് പറഞ്ഞ് പൊലീസ് പറഞ്ഞയയ്ക്കുകയായിരുന്നെന്ന് സഹോദരി പറഞ്ഞു.
ഗായത്രിയുടെ മരണവിവരം അറിഞ്ഞ ഇരുവരെയും ബന്ധുക്കളും അയൽവാസികളും ഏറെ പണിപ്പെട്ടാണ് ശാന്തരാക്കിയത്. പിതാവ് മാരിയപ്പൻ 12 വർഷം മുമ്പാണ് മരിച്ചത്. സുജാത ഹോട്ടലുകളിലും വീടുകളിലും ജോലിചെയ്‌താണ് രണ്ട് പെൺമക്കളെയും വളർത്തിയത്. ബി.എഡിന് പഠിക്കുന്ന ജയശ്രി എം.എസ്സിക്ക് മൂന്നാം റാങ്ക് നേടിയിരുന്നു. സഹോദരിയുടെ പഠനത്തിനും ഗായത്രി തന്റെ വരുമാനത്തിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുകാർക്ക് കൈമാറിയ ഗായത്രിയുടെ മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.