
നെടുമങ്ങാട്: കരകുളം ഗ്രാമപഞ്ചായത്തിൽ വട്ടപ്പാറ വില്ലേജ് പരിധിയിൽ വരുന്ന മരുതൂർ വാർഡിലെ എം.ബി.എച്ച് കോളനി നിവാസികളുടെ പട്ടയ അപേക്ഷകൾ മന്ത്രി ജി.ആർ. അനിൽ കൈപ്പറ്റി. പ്രദേശത്തെ 60 ഓളം കുടുംബങ്ങൾക്കാണ് പട്ടയം ഇനി ലഭിക്കാനുള്ളത്. സംസ്ഥാനത്തെ അർഹരായ മുഴുവൻ കടുംബങ്ങൾക്കും പട്ടയം ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. ഈ പ്രദേശത്ത് 160 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ പട്ടയം ലഭ്യമാക്കാൻ അവശേഷിക്കുന്ന അർഹരായ മുഴുവൻ പേർക്കും മൂന്നു മാസത്തിനുള്ളിൽ പട്ടയം ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലത്തിൽ പട്ടയത്തിനായി ഇതുവരെ 225 അപേക്ഷകൾ കൈപ്പറ്റിയിട്ടുണ്ടെന്നും ആയതിന്റെ നടപടികൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോസ്ഥർക്ക് നിർദ്ദേശം നൽകി. പ്രസ്തുത ചടങ്ങിൽ കരകുളം പഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി, വാർഡ് മെമ്പർമാരായ രാജീവ്. വി, വീണാചന്ദ്രൻ. ജി.പി, ആശാ സന്ധ്യ, ഉഷാകുമാരി നെടുമങ്ങാട് തഹസീൽദാർമാരായ അരുൺ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.