
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ ലോക സിനിമാ വിഭാഗത്തിൽ ഇക്കുറി പ്രദർശനത്തിനെത്തുന്നത് ലോകത്തിന്റെ സൗന്ദര്യവും സംഘർഷവും ആവിഷ്‌ക്കരിക്കുന്ന 86 സിനിമകൾ. ഓസ്‌കർ നോമിനേഷൻ നേടിയ ഡ്രൈവ് മൈ കാർ,കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ലഭിച്ച റിപ്പിൾസ് ഒഫ് ലൈഫ്, പ്രയേഴ്സ് ഫോർ ദി സ്റ്റോളൻ,അഹെഡ്‌സ് നീ, വെനീസ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ സൺ ചിൽഡ്രൻ,ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ബ്രൈറ്റൻ ഫോർത്ത്, രണ്ട് തവണ ഓസ്‌കർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ അസ്‌ഗർ ഫർഹാദിയുടെ എ ഹീറോ തുടങ്ങിയ ചിത്രങ്ങളടക്കമാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
നിരൂപകപ്രശംസ നേടിയ ഹൈവ്, 107 മദേഴ്സ്, എ ടെയ്ൽ ഒഫ് ലവ് ആൻഡ് ഡിസൈയർ,ബെല്ലാഡ് ഒഫ് എ വൈറ്റ് കൗ തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സംവിധായകരായ നടേശ് ഹെഗ്‌ഡെ, പ്രസൂൺ ചാറ്റർജി എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും.ഗോവധത്തിന്റെ രാഷ്ട്രീയമാണ് നടേശ് ഹെഗ്‌ഡെയുടെ പെർഡോയുടെ പ്രമേയം. മതം സൗഹൃദത്തിൽ ഏൽപ്പിക്കുന്ന ആഘാതമാണ് പ്രസൂൺ ചാറ്റർജിയുടെ ടൂ ഫ്രണ്ട്‌സ് ചർച്ച ചെയ്യുന്നത്.
വനിത സംവിധായകരുടെ 23 ചിത്രങ്ങൾ
റോബോട്ടുകളോടൊപ്പമുള്ള മനുഷ്യജീവിതത്തെ ആവിഷ്ക്കരിക്കുന്ന മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ അടക്കം 23 വനിതാ സംവിധായകരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.