
തിരുവനന്തപുരം: പി.എഫ് നിക്ഷേപത്തിനുള്ള പലിശ കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് മന്ത്രി വി.ശിവൻകുട്ടി കത്തയച്ചു. ആറുകോടിയോളം ജീവനക്കാർക്ക് തീരുമാനം തിരിച്ചടിയാകുമെന്നും 1977- 78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം ജീവനക്കാർക്കും ചുരുങ്ങിയ പെൻഷൻ ആയ 1,000 രൂപയാണ് ലഭിക്കുന്നത്. സഞ്ചിത നിധിയായ 15 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ഉറപ്പിൽ ഉയർന്ന നിരക്കിൽ നിക്ഷേപം നടത്തി ഇ.പി.എഫ്.ഒയുടെ വരുമാനം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.