 റൂറൽ എസ്.പി കാണാൻ അനുമതി നൽകിയില്ലെന്ന് പരാതിക്കാരി

തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഡോക്ടറെ, തലസ്ഥാനത്തെ സി.ഐ രാത്രിയിൽ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ നടപടിയെടുക്കാതെ പൊലീസ്. മലയിൻകീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ കഴിഞ്ഞ എട്ടിന് റൂറൽ എസ്.പിക്കും 15ന് ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മുൻകൂർ അനുമതിയോടെ പരാതി നൽകാനെത്തിയ ഡോക്ടറെ കാണാൻ റൂറൽ എസ്.പി ഡോ.ദിവ്യാ വി.ഗോപിനാഥ് കൂട്ടാക്കിയില്ലെന്നാണ് ആരോപണം. രണ്ടാംവട്ടം കാണാൻ അനുമതി ചോദിച്ചിട്ട് നൽകിയില്ലെന്നും എസ്.പി ജനങ്ങളെ നേരിട്ട് കാണുന്നില്ലെന്നാണ് മറുപടി ലഭിച്ചതെന്നും പരാതിക്കാരിയായ ഡോക്ടർ പറഞ്ഞു.

ഡി.ജി.പിക്കുള്ള പരാതി പൊലീസ് ആസ്ഥാനത്തെ എസ്.പി സ്വീകരിച്ചെങ്കിലും നടപടിയുണ്ടായില്ല. പരാതി റൂറൽ എസ്.പിക്ക് കൈമാറിയെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്ന് അറിയിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയിൽ പറയുന്നത്: 2011മുതൽ 2018വരെ അബുദാബിയിൽ ഡെന്റിസ്റ്റായിരുന്ന വനിതാഡോക്ടർ മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. വിളപ്പിലിലെ കടമുറികൾ ഒഴിപ്പിക്കുന്നതിന് 2019 ആഗസ്റ്റിൽ മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് അന്ന് എസ്.ഐയായിരുന്ന എ.വി.സൈജുവിനെ പരിചയപ്പെട്ടത്. പരാതി പരിഹരിച്ച സൈജു, ഡോക്ടറുടെ ഫോൺനമ്പർ വാങ്ങി സൗഹൃദമുണ്ടാക്കി. പ്രശ്‌നം പരിഹരിച്ചതിന് ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2019 ഒക്ടോബറിൽ രാത്രിയിൽ വീട്ടിലെത്തി. ശസ്ത്രക്രിയയ്‌ക്കുശേഷം വിശ്രമത്തിലായിരുന്ന ഡോക്ടറെ ബലപ്രയോഗം നടത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയരുതെന്ന് കാലുപിടിച്ച ഇയാൾ ഭാര്യയുമായി നിലവിൽ ബന്ധമില്ലെന്നും തന്നെ സംരക്ഷിക്കാമെന്നും ഉറപ്പുനൽകി. പിന്നീട് നിരന്തരം വീട്ടിലെത്തി നിർബന്ധിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഭർത്താവ് ഡോക്ടറെ ഉപേക്ഷിച്ചു.

കൊല്ലത്തെ ബാങ്കിലെ 12ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നിർബന്ധിച്ച് പിൻവലിപ്പിച്ച് പള്ളിച്ചൽ ഫാർമേഴ്സ് സഹകരണ ബാങ്കിലേക്ക് മാറ്റുകയും അവകാശിയായി സൈജുവിന്റെ പേര് വയ്‌ക്കുകയും ചെയ്‌തു. ശബരിമല ഡ്യൂട്ടികഴിഞ്ഞ് ജനുവരി 24ന് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ജനുവരി 28ന് ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിച്ച സി.ഐ സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് രക്തസമ്മർദ്ദം വർദ്ധിച്ച് താൻ ആശുപത്രിയിലായി. വിവാഹം കഴിഞ്ഞ് പത്തുവർഷമായെങ്കിലും കുട്ടികളില്ലാത്തതിന്റെ ചികിത്സയ്‌ക്കായാണ് ഡോക്ടർ നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്‌തു. മാതാപിതാക്കൾ മരിച്ച തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്നും സി.ഐ ചതിച്ചതായും ഡോക്ടറുടെ പരാതിയിലുണ്ട്.

ജീവന് ഭീഷണിയെന്ന് പരാതിക്കാരി

സി.ഐക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സർക്കാരിലും പാർട്ടിയിലും പിടിപാടുള്ളതിനാൽ ഏറിയാൽ രണ്ടുമാസത്തെ സ‌സ്‌പെൻഷനുശേഷം തിരിച്ചെത്തുമെന്ന് സി.ഐ തന്റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തി. രണ്ടരലക്ഷം രൂപ തന്റെ പക്കൽ നിന്ന് വാങ്ങിയിട്ടുണ്ട്. എൽഎൽ.ബിക്ക് പഠിക്കുന്ന സി.ഐ ഫീസടയ്ക്കാൻ അരലക്ഷവും ഭാര്യയുടെ പിതാവിൽ നിന്ന് വാങ്ങിയ കടം തിരികെ നൽകാനും പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.